തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ എ കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കി. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ഔദ്യോഗിക വസതിയിൽ വച്ച് മാധ്യമപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിലാണ് ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.
ശശീന്ദ്രനെതിരെ തെളിവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്ന് വിധിച്ചത്. പരാതിക്കാരി ആരോപണം ശരിവച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോണ്‍ കെണി കേസിലെ പ്രതിയായ യുവതി നൽകിയ പരാതിയിലാണ് കോടതി നേരിട്ട് കേസെടുത്തത്. എന്നാല്‍ പരാതിക്കാരിയായ ചാനൽ പ്രവർത്തക കഴിഞ്ഞ ദിവസം മൊഴി മാറ്റിയിരുന്നു.
ശശീന്ദ്രൻ ഔദ്യോഗികവസതിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് മൊഴി മാറ്റിപ്പറഞ്ഞത്. ഫോണിൽ അശ്ലീലം പറഞ്ഞത് ശശീന്ദ്രനാണെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്നും യുവതി പറഞ്ഞു.
അതേസമയം കേസ് ഉടന്‍ തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാൽപര്യ ഹർജി കോടതി തള്ളി. ഹർജിക്കാരിക്ക് സംഭവത്തെക്കുറിച്ച് നേരിട്ട് അറിവില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്.
ഫോണ്‍കെണിക്കേസില്‍ വിധി അനുകൂലമായാൽ എ.കെ. ശശീന്ദ്രൻ മന്ത്രിയായി മടങ്ങി വരുമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് പീതാംബരൻ മാസ്റ്റർ അറിയിച്ചിരുന്നു. എത്രയും വേഗം തീരുമാനമുണ്ടാകുമെന്നും പീതാമ്പരന്‍മാസ്റ്റര്‍ വ്യക്തമാക്കിയിരുന്നു.
