എന്തിന് അമ്മ മകനെ കൊലപ്പെടുത്തി; മകളുടെ വെളിപ്പെടുത്തല്‍
കൊല്ലം: കൊട്ടിയത്തു പതിനാലുകാരനായ മകനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ജിത്തുവിന്‍റെ സ്നേഹം നഷ്ടപ്പെടുമെന്ന് അമ്മ ഭയന്നിരുന്നതായി മകൾ ഒരു മാധ്യമത്തോട് വെളിപ്പെടുത്തി. കുരീപ്പള്ളി സെബദിയിൽ ജോബ് ജി.ജോണിന്റെ മകൻ ഒൻപതാം ക്ലാസ് വിദ്യാർഥിയായ ജിത്തു ജോബിനെ കൊലപ്പെടുത്തിയ കേസിൽ അമ്മ ജയമോൾ ഇപ്പോൾ റിമാൻഡിലാണ്.
അമ്മയ്ക്കു മാനസികപ്രശ്നങ്ങളും ഉണ്ടായിരുന്നു. അച്ഛന്‍റെ വീട്ടിൽപ്പോയി തിരികെ വരുമ്പോഴെല്ലാം ജിത്തു അമ്മയോടു വഴക്കിട്ടിരുന്നു. ഇതിനോടെല്ലാം അമ്മ രൂക്ഷമായി പ്രതികരിക്കും. പിന്നീടു സാധാരണ നിലയിലാകുന്നതിനാൽ ചികിൽസിച്ചില്ല. അമ്മയ്ക്കു സ്വഭാവദൂഷ്യമുണ്ടെന്ന പ്രചാരണം വേദനിപ്പിച്ചെന്നും മകൾ പറയുന്നു.
മകന്‍ ചെറിയ കാര്യങ്ങള്‍ പറഞ്ഞ് മാതാവിനെ പ്രകോപിപ്പിച്ചിരുന്നതായും ജിത്തുവിന്‍റെ പിതാവും ജയമോളുടെ ഭര്‍ത്താവ് ജോബിനും പറഞ്ഞിരുന്നു. മകനുമായി ജയമോള്‍ നിരന്തരം വഴക്കു കൂടുമായിരുന്നെന്നും ഇയാള്‍ പറഞ്ഞു. 15ന് വൈകീട്ട് അഞ്ചരയോടെയാണ് കൊല നടത്തിയെന്നാണു ജയമോളുടെ മൊഴി. ഭര്‍തൃവീട്ടില്‍ പോയിവന്ന മകനുമായി വാക്കുതര്‍ക്കം ഉണ്ടായതിനെത്തുടര്‍ന്നുള്ള് പ്രകോപനത്താലായിരുന്നു കൊലപാതകം.
മൃതദേഹം വലിച്ചിഴച്ചു മുറ്റത്തു കൊണ്ടുപോയി ചുറ്റുമതിലിനോടു ചേര്‍ന്നുള്ള സ്ഥലത്തിട്ടു കത്തിച്ചെന്നും, പകുതി കത്തിയ മൃതദേഹം അവിടെനിന്നു തൊട്ടടുത്തുള്ള പറമ്പിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി അവിടെയുള്ള ഇടിഞ്ഞുപൊളിഞ്ഞ ശുചിമുറിയില്‍ തള്ളുകയായിരുന്നെന്നും മൊഴിയില്‍ പറയുന്നു. കൊലപാതകം സംബന്ധിച്ച് ജയമോളുടെ മൊഴി പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. സ്വത്തുതര്‍ക്കത്തിലാണു കൊലയെന്നാണു ജയമോളുടെ മൊഴി.