ന്യൂയോര്‍ക്ക്: ആണവയുദ്ധം എപ്പോഴും ആരംഭിക്കാമെന്ന ഭീഷണിയുമായി ഉത്തര കൊറിയ. യുഎന്നിലെ ഉത്തരകൊറിയന്‍ ഡെപ്യൂട്ടി അംബാസിഡറാണ് ഇത് സംബന്ധിച്ച പ്രസ്താവന നല്‍കിയത്. കൊറിയന്‍ മേഖലയിലെ സ്ഥിതിഗതികള്‍ ഈ അവസ്ഥയില്‍ നിന്നും മുന്നോട്ട് പോയാല്‍ ആണവയുദ്ധം ആരംഭിക്കുമെന്നാണ് ഉത്തരകൊറിയ യുഎന്‍ അംബാസിഡര്‍ കിം ഐക്യരാഷ്ട്ര പൊതുസഭയുടെ നിരായൂധീകരണ കമ്മിറ്റിയില്‍ അറിയിച്ചത്.

ലോകത്ത് 1970 മുതല്‍ ആണവ ആക്രമ ഭീഷണി നേരിടുന്ന ഏക രാജ്യം ഉത്തരകൊറിയയാണ്. അമേരിക്കയാണ് ഈ ഭീഷണി ഉയര്‍ത്തുന്നത്. ഉത്തരകൊറിയയുടെ ആണവായുധങ്ങള്‍ രാജ്യത്തിന്‍റെ പ്രതിരോധമാണ്- കിം പറയുന്നു. 

ഉത്തരകൊറിയന്‍ അതിരുകളില്‍ ഒരോ വര്‍ഷവും അമേരിക്ക ആണവ ആയുധങ്ങള്‍ അടക്കം ഉപയോഗിച്ച് സൈനിക അഭ്യാസം നടത്തുന്നു. ഉത്തരകൊറിയയെ നിരായുധീകരിക്കരിക്കാനുള്ള ശ്രമം ഉത്തര കൊറിയന്‍ ഭരണത്തെ അട്ടിമറിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്നും ഉത്തര കൊറിയ വ്യക്തമാക്കി.

അതേ സമയം റഷ്യയും, യൂറോപ്യന്‍ യൂണിയനും ഉത്തരകൊറിയയ്ക്ക് എതിരായ ഉപരോധങ്ങള്‍ ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.