എന്‍എസ്ജി അംഗത്വം: ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിക്കുന്നില്ല
സോള്‍: ഇന്ത്യക്ക് അംഗത്വം നിഷേധിച്ചതിന് പിന്നാലെ, എന്‍ എസ് ജി സമ്പൂര്‍ണ്ണ വാര്‍ഷിക യോഗത്തില്‍ ചില രാജ്യങ്ങൾ നിലപാട് മയപ്പെടുത്തി. ആണവ നിര്‍വ്യാപന കരാര്‍ ഒപ്പു വച്ചിട്ടില്ലാത്ത രാജ്യങ്ങള്‍ക്ക് പൊതുവായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കണമെന്ന് ബ്രസീലും തുര്‍ക്കിയും ആവശ്യപ്പെട്ടു.
1970 ല്‍ നിലവില്‍ വന്ന ആണവ നിര്‍വ്യാപന കരാര്‍ പ്രകാരം, ആണവ ശക്തികളായ യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന, റഷ്യ എന്നീ പഞ്ചശക്തികള്‍ക്ക് മാത്രമേ ആണവായുധം കൈയ്യില്‍ വയ്ക്കാന്‍ അര്‍ഹതയുള്ളു. സമാധാന ആവശ്യത്തിനുള്ള ആണവ സാങ്കേതിക വിദ്യ ഈ രാജ്യങ്ങള്‍ക്ക് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സികളുടെ മാനദണ്ഡപ്രകാരം കൈമാറാം.
ഇത് പക്ഷപാതമാണെന്ന് ചൂണ്ടികാട്ടിയാണ് ഇന്ത്യ ഇതുവരെ ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാതിരുന്നത്. പിന്നീട് വന്ന സിടിബിടി കരാറില്‍ നിന്നും ഇന്ത്യ പിന്മാറിയിരുന്നു. ഇതില്‍ ഒപ്പിടുക എന്നത് ഇതുവരെ ഇന്ത്യ സ്വീകരിച്ച രാഷ്ട്രീയ നിലപാടില്‍ നിന്നും വ്യത്യസ്തമാണ്.
എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ ആവശ്യത്തിന് പിന്നാലെ, തോറിയം റിയക്ടര്‍ എന്ന ഇന്ത്യയുടെ സ്വപ്നം സാക്ഷത്കരിക്കാന്‍ എന്‍എസ്ജി അംഗത്വം അനിവാര്യമാണ്. തോറിയം പരിവര്‍ത്തനം ആണ് നമ്മുക്ക് മുന്നിലെ വെല്ലുവിളി. താല്‍കാലികമായി എന്‍എസ്ജി അംഗത്വത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും ഇതില്‍ നിന്ന് പിന്നോട്ടില്ലെന്ന സന്ദേശമാണ് ഇന്ത്യ ലോകത്തിന് നല്‍കുന്നത്.