ഔസേപ്പ് നല്‍കിയ പരാതിയിലാണ് ദേവികുളം സബ്കളക്ടറായ രേണു രാജ് പരിശോധന നടത്താനായി ഉദ്യോഗസ്ഥര്‍ക്കൊപ്പം എത്തിയത്

തിരുവനന്തപുരം: വിവാദമായ ദേവികുളത്തെ പഞ്ചായത്തിന്‍റെ ഭൂമി കയ്യേറ്റത്തിനെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്ന് അനധികൃത കെട്ടിട നിര്‍മ്മാണത്തിനെതിരെ പരാതി നല്‍കിയ എ വൈ ഔസേപ്പ്. പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന് തീരത്ത് എൻഒസി വാങ്ങാതെ പഞ്ചായത്ത് നടത്തി വന്ന കെട്ടിട നിർമാണത്തിനെതിരെയാണ് ഔസേപ്പ് പരാതി നല്‍കിയത്.

Add Asianetnews as a Preferred SourcegooglePreferred

ഔസേപ്പ് നല്‍കിയ പരാതിയിലാണ് ദേവികുളം സബ്കളക്ടറായ രേണു രാജ് പരിശോധന നടത്താനായി ഉദ്യോഗസ്ഥര്‍ക്കൊപ്പം എത്തിയത്. പരിശോധന നടത്താനാകാതെ മടങ്ങിയ രേണു രാജിനെ ദേവികുളം എം എല്‍ എ അപമാനിച്ചത് വിവാദമായിരുന്നു. 

സിപിഐ അനുഭാവിയായ ഔസോപ്പ് ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ ആണ് ഹൈക്കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയത്. പഞ്ചായത്തിന്‍റെ അനധികൃത കെട്ടിട നിര്‍മ്മാണത്തിന് കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. കെ ഡി എച്ച് കമ്പനി വാഹന പാർക്കിംഗ് ഗ്രൗണ്ടിനായി വിട്ടു കൊടുത്ത സ്ഥലത്തെ നിർമ്മാണം സംബന്ധിച്ച പരിസ്ഥിതി പ്രവർത്തകരുടെ പരാതിയെ തുടർന്നായിരുന്നു സബ്ബ് കളക്ടർ രേണു രാജിന്‍റെ നടപടി.

എന്നാൽ പഞ്ചായത്തിന്‍റെ നിർമ്മാണങ്ങൾക്ക് ആരുടെയും അനുമതി ആവശ്യമില്ലെന്ന് പറഞ്ഞ എം എൽ എ സബ്ബ് കളക്ടറെ ബുദ്ധിയില്ലാത്തവളെന്ന് ആക്ഷേപിച്ചു. ഇത് വിവാദമായതോടെയാണ് ദേവികുളത്തെ ഭൂമി കയ്യേറ്റം വീണ്ടും വിവാദമാകുന്നത്.