കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാക്കള്‍ക്ക് വസ്‌ത്രത്തില്‍ ഒളിപ്പിച്ച് പെന്‍ഡ്രൈവ് കൈമാറാന്‍ ശ്രമിച്ചെന്ന കേസ് കള്ളക്കേസാണെന്ന് രൂപേഷിന്റെ മകള്‍ ആമി. രൂപേഷും ഷൈനയും അടക്കമുള്ളവര്‍ കഴിയുന്ന കോയമ്പത്തൂര്‍ തെന്‍ട്രല്‍ ജയിലില്‍ വെച്ചാണ് മാവോയിസ്റ്റുകള്‍ക്ക് പെന്‍ഡ്രൈവ് കൈമാറാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് മലപ്പുറം പാണ്ടിക്കാട് സ്വദേശി സി.പി റഷീദ്, തിരുവനന്തപുരം സ്വദേശി ഹരിഹര ശര്‍മ എന്നിവരെ ഇന്നലെ തമിഴ്നാട് ക്യു ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് 14 ദിവസത്തേക്ക് റിമാന്റ് ചെയ്യുകയും ചെയ്തു.
അതീവ സുരക്ഷാ പരിശോധനകളുള്ള കോയമ്പത്തൂര്‍ ജയിലില്‍ സന്ദര്‍ശകരെ വസ്ത്രം പോലും അഴിച്ച് പരിശോധിച്ചാണ് അകത്ത് പ്രവേശിപ്പിക്കുന്നത്. വസ്ത്രങ്ങളും മറ്റ് ഭക്ഷ്യ വസ്തുക്കളും എക്സ് റേ സ്കാനിങിന് പോലും വിധേയമാക്കും. ഇത്തരമൊരും ജയിലില്‍ ഇതെല്ലാം മറികടന്ന് എങ്ങനെ ഒരാള്‍ക്ക് പെന്‍ഡ്രൈവ് കൈമാറാന്‍ കഴിയുമെന്നാണ് ആമി ചോദിക്കുന്നത്. കൃത്യമായ ഭരണകൂട അജണ്ടയാണെന്നും പ്രതിഷേധിക്കണമെന്നും ആമിയുടെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ...
കോയമ്പത്തൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് തടവുകാരായ സ.ഷൈനയേയും സ.അനൂപിനേയും കാണാനെത്തിയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസിഡന്റ് സി. പി റഷീദിനേയും Rasheed Cp Cherucopalli ഹരിഹര ശർമ്മയേയും Hariഇന്നലെ സന്ദർശക മുറിയിൽ വസ്ത്രങ്ങൾക്കൊപ്പം പെൻഡ്രൈവ് കൈമാറാൻ ശ്രമിച്ചു എന്നാരോപിച്ച് അറസ്റ്റ് ചെയ്തെന്ന് അറിയാൻ കഴിഞ്ഞു.
കഴിഞ്ഞ രണ്ടു വർഷമായി കോയമ്പത്തൂർ സെൻട്രൽ ജയിലിൽ സ.ഷൈനയേയും സ.അനൂപിനേയും സ്ഥിരമായി കാണാൻ പോകുന്ന ആളാണു ഞാൻ. വസ്ത്രങ്ങളും അവർക്ക് വേണ്ടിവരുന്ന ആവിശ്യ വസ്തുക്കളും കൊടുക്കാറുണ്ട്. തിങ്കൾ ബുധൻ, വെള്ളി റിമാന്റ് പ്രതികളെ കോയമ്പത്തൂർ ജയിലിൽ കാണാൻ കഴിയുന്ന ദിവസങ്ങൾ. ബാഗ്, മൊബൈൽ, വാച്ച്, ചില്ലറകൾ, കാശ് (വ്യക്തിക്ക് 50 രൂപ വീതം വേണമെങ്കിൽ കയറ്റാം - അകത്ത് ക്യാന്റീൻ ഉണ്ട്), ബെൽറ്റ് എന്നിവ കോമ്പൗണ്ടിനു അകത്ത് കയറ്റാൻ പാടില്ല. ജയിൽ കോമ്പൗണ്ടിനു അകത്തേക്ക് കയറുമ്പോൾ തന്നെ ഗെയിറ്റിനു സമീപമാണു കാണുന്ന വ്യക്തിയുടെ തിരിച്ചറിയൽ രേഖയും വിവരങ്ങളും വിരലടയാളവും കാണേണ്ട വ്യക്തിയുടെ വിവരങ്ങളും രേഖപ്പെടുത്തി ഇന്റർവ്വ്യൂ അപേക്ഷ നൽകേണ്ട സ്ഥലം. തൊട്ടടുത്ത് തന്നെ ജയിലിൽ കഴിയുന്ന ആളുകൾക്ക് വേണ്ട ആവിശ്യ സാധനങ്ങൾ നൽകുന്ന സ്ഥലം. അവിടെ വസ്ത്രങ്ങൾ (റിമാന്റ് പ്രതികൾക്ക് മാത്രം നിറമുള്ളത്), പഴവർഗ്ഗങ്ങൾ (ആപ്പിൾ, ഓറഞ്ച്, മാതളം, പഴം, മൂസ്സംമ്പി ഇവ മാത്രം), എരിവുള്ള പലഹാരങ്ങൾ, ബ്രഷ്, പേസ്റ്റ്, സോപ്പ്, ബിസ്ക്കറ്റ്, റസ്ക്, ഈന്തപ്പഴം, ചില സീസണുകളിൽ അച്ചാറുകൾ എന്നിവ നൽകാൻ കഴിയും. ആദ്യം അവിടെയുള്ള രജിസ്റ്ററിൽ അപേക്ഷകരുടെ വിവരങ്ങൾ പോലീസുകാരൻ പകർത്തിയെഴുതും. പിന്നീട് 3 പോലീസുകാർക്കാണു നമ്മൾ സാധങ്ങൾ നൽകുക. അവർ അതു സൂഷ്മമായി പരിശോധിക്കുകയും ഒരു നമ്പർ അടയാളപ്പെടുത്തിയ കവറിലേക്ക് സാധങ്ങൾ ഇടും. അകത്തേക്ക് കടത്തിവിടാൻ കഴിയാത്തവയും മുറിവുകളും പാടുകളും ഉള്ളവയും അസാധരണമായി തോന്നുന്നവയും തിരിച്ചു തരും. സാധങ്ങൾ എന്തൊക്കെയാണെന്നും ആർക്കാണെന്നും ആ കവറിന്റെ നമ്പറും ഒക്കെ അപേക്ഷയിൽ നോക്കി സ്ലിപ്പിൽ എഴുതി ഒറിജിനൽ ആ കവറിലെക്കും കോപ്പി നമ്മുക്കും നൽകും. ഇങ്ങനെയുള്ള കവറുകൾ പോലീസുകാർ ജയിൽ കെട്ടിടത്തിനുള്ളിലെ സ്കാനിംഗ് സെൻസർ മുറിയിലേക്ക് കൊണ്ടുപോകും. അവിടെ ഒരോ വസ്തുക്കളും സ്കാനിങ്ങിനു വിധേയമാക്കിയതിനു ശേഷമാണു സാധനങ്ങൾ തടവുകാർക്ക് നൽകുകയുള്ളു. പുസ്തകങ്ങൾ സാധനങ്ങൾ നൽകുന്നയിടത്ത് നൽകാൻ കഴിയില്ല. ഇതു നമ്മൾ കയ്യിൽ കൊണ്ടുപോയി ഇതേ സ്കാനിംഗ്, സെൻസർ മുറിയിൽ കൊടുക്കണം. അവരാണു സെൻസർ ചെയ്തതിനു ശേഷം ഇത് തടവുകാർക്ക് നൽകൂ.
ഗെയിറ്റിനു സമീപം സാധനങ്ങൾ കൊടുത്തു കഴിഞ്ഞാൽ പുസ്തകങ്ങൾ ഉണ്ടെങ്കിൽ അതും കൊണ്ട് ആദ്യത്തെ സുരക്ഷാ പരിശോധനക്ക് വിധേയമാകണം. സ്ത്രീകൾക്കും പുരുഷനും രണ്ടു മുറികളാണു. ശഢിയും ബ്രായും വരെ പരിശോധിക്കുന്നവരുണ്ട്. പിന്നീട് 200 മീറ്ററിനു മുകളിൽ നടന്നാലെ ജയിൽ കെട്ടിടത്തിനു പുറത്ത് എത്തിച്ചേരാൻ കഴിയൂ. അവിടെ ഒരു മരത്തിന്റെ സമീപം ബാത്രൂമും സുരക്ഷാ പരിശോധന മുറികളും ഉണ്ട്. അവിടെയാണു അപേക്ഷകൾ വാങ്ങാൻ പോലീസുകാരൻ വരുക. അതിന്റെ സമീപത്തെ മരച്ചോട്ടിലെ കാണാൻ വരുന്നവർക്ക് ഇരിക്കാൻ പറ്റൂ. മഴ പെയ്താൽ നനയുകയേ നിവർത്തിയുള്ളൂ. അപേക്ഷകൾ സ്വീകരിക്കുന്ന പൊലീസുകാരൻ പ്രതികളുണ്ടോയെന്ന് ഉറപ്പ് വരുത്തി ജയിലറുടെ ഒപ്പ് വാങ്ങി പ്രതികൾ വരുമ്പോൾ നമ്മളെ വിളിക്കും. അവിടെ രണ്ടാമത്തെ സുരക്ഷാ പരിശോധന കഴിഞ്ഞേ പുറത്ത് കടക്കാൻ പറ്റൂ. മുൻപേ പറഞ്ഞ പോലെയുള്ള സുരക്ഷാ പരിശോധനയാണു ഇവിടേയും. അതിനു ശേഷം മെറ്റൽ ഡിക്ടറ്ററിലൂടെ കടത്തി വിട്ടതിനു ശേഷം പുസ്തകം ഉണ്ടെങ്കിൽ സെൻസർ റൂമിൽ കൊടുത്തതിനു ശേഷം പ്രതികളെ കാണാനുള്ള മുറിയിൽ പോകാം. നമ്മൾ കാണുന്നത് മാവോയിസ്റ്റ് തടവുകാരെ ആയതിനാൽ ജയിലിനകത്തെ ജയിലറുടെ മുറിയിലാണു കാണാൻ പോകേണ്ടത്. അവിടേക്ക് പോകുമ്പോൾ വീണ്ടും പേരും അഡ്രസ്സും എഴുതി വാങ്ങും. മെറ്റൽ ഡിക്ടറ്ററിലൂടെ കടത്തി വിടും. സി. സി. ടി. വി. യും റെക്കോർഡറും പോലീസുകാരുമൊക്കെയുള്ള ജയിലറുടെ മുറിയിൽ അതീവ സുരക്ഷയോടെയാണു അവരെ കാണാൻ കഴിയുക.
ഇത്രയും സുരക്ഷയെ ബേധിച്ച് എങ്ങനെയാണു ഒരാൾക്ക് ഒരു പെൻഡ്രൈവ് കൊണ്ട് പോവാൻ സാധിക്കുക? പോലീസ് ഇതുവരെ വിശ്വാസ യോഗ്യമായ ഒരു മറുപടിയും വിവരങ്ങളും തന്നിട്ടില്ല. മാവോയിസ്റ്റ് തടവുകാരുടെ കേസിൽ ഇടപ്പെട്ടത്തിന്റെ പേരിൽ സി. പി. റഷീദിനും ഹരി ഹര ശർമ്മക്കും എതിരെ കെട്ടിച്ചമച്ചുണ്ടാക്കിയ കള്ളക്കേസാണിത്. മുൻപ് മാവോയിസ്റ്റ് തടവുകാരുടെ കേസിൽ ഇടപ്പെട്ടിരുന്ന മുരുകൻ എന്ന അഭിഭാഷകനെ കള്ളക്കേസ് ചുമത്തി ജയിലിലാക്കി. ഇത് കൃത്യമായ ഭരണകൂട അജണ്ടയാണെന്ന് തിരിച്ചറിയുക. പ്രതികരിക്കുക... പ്രതിഷേധിക്കുക...
