അഭിമന്യുവിന്‍റെ കൊലപാതകം: എസ്ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് അടക്കമുളളവരെ പൊലീസ് വിട്ടയച്ചു
- പൊലീസ് കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ പ്രവര്‍ത്തകരെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു.
കൊച്ചി: മഹാരാജാസ് വിദ്യാര്‍ത്ഥി അഭിമന്യു വധവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ പ്രവര്‍ത്തകരെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി അടക്കമുളളവരെയാണ് ചോദ്യം ചെയ്തത്. അതേസമയം, എസ്ഡിപിഐയെ മോശമായി ചിത്രീകരിക്കാനുളള ശ്രമമാണ് നടന്നതെന്ന് അബ്ദുൽ മജീദ് ഫൈസി മാധ്യമങ്ങളോട് പറഞ്ഞു.
അഭിമന്യു വധവുമായി ബന്ധപ്പെട്ട് ആറ് എസ് ഡി പി ഐ സംസ്ഥാന നേതാക്കളെയാണ് ഇന്ന് കസ്റ്റഡിയിലെടുത്തത്‍. സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍, സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറക്കൽ, ജില്ലാ പ്രസിഡണ്ട് വി കെ ഷൗക്കത് അലി, അബ്ദുൽ മജീദിന്റെ ഡ്രൈവർ സകീർ, വി കെ ഷൗക്കത്തലിയുടെ ഡ്രൈവർ റഫീഖ് എന്നിവർ ആണ് കസ്റ്റഡിയിൽ എടുത്തത്. എറണാകുളം പ്രെസ്സ് ക്ലബ്ബിൽ വർത്താസമ്മേളനം നടത്തിയതിനു ശേഷം പുറത്തിറങ്ങിയ ഇവരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.