മലപ്പുറം: മലപ്പുറം കാരക്കുന്നു അബ്ദുള്‍ നാസര്‍ വധക്കേസില്‍ എട്ടു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. വണ്ടൂരിനടുത്ത് തിരുവാലിയില്‍ ഫുട്‌ബോള്‍ മല്‍സരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ അബ്ദുള്‍ നാസറിനെ അടിച്ചു കൊലപ്പെടുത്തി എന്നായിരുന്നു കേസ്. ഫയാസ്, പാലയില്‍ ജയരാജന്‍, ഷംസുദ്ദീന്‍, പൂക്കോയ തങ്ങള്‍, അനുപ്, ഷിഹാബുദ്ദീന്‍, ജാബിര്‍, നൗഷാദ് എന്നീ പ്രതികള്‍ക്കാണ് ഇരട്ട ജീവപര്യന്തം. മഞ്ചേരി അഡിഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത് നാലു പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു.

പ്രതികളുടെ മേല്‍ ചുമത്തിയിരുന്ന കൊലപാതകം, ഗൂഡാലോചന, സംഘം ചേരല്‍, ലഹളയുണ്ടാക്കല്‍, മാരകായുധം ഉപയോഗിക്കല്‍, എന്നീ കുറ്റകൃത്യങ്ങല്‍ തെളിയിക്കാന്‍ പ്രോസിക്യുഷന് കഴിഞ്ഞായി കോടതി കണ്ടെത്തി. 2008 ഫെബ്രുവരി എട്ടിനാണ് കേസിന് ആസ്പദമായ കൊലപാതകം നടന്നത്. 

തായംകോട് വട്ടംകളരി മൈതാനത്ത് ഫുട് ബോള്‍ മല്‍സരത്തെ ത്തുര്‍ന്നുണ്ടായ സംഘര്‍ഷമാണ് അബ്ദുള്‍ നാസറിന്റ കൊലപാതകത്തിലേക്ക് നയിച്ചത്. ഒരാഴ്ച്ച മുന്‍പ് നടന്ന മല്‍സരത്തിലെ പെനാല്‍റ്റിയിയെ ചൊല്ലി തര്‍ക്കം നടക്കുകയും അതു പിന്നീട് ഒത്തു തീര്‍പ്പിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇരു ടീമുകളും വീണ്ടും ഏററുമുട്ടിയപ്പോള്‍ അക്രമി സംഘം അബ്ദുള്‍ നാസറിനെ കൊലപ്പെടുത്തുകയായിരുന്നു. തലക്കടിയേറ്റ നാസറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേസില്‍ 27 സാക്ഷികളെയാണ് വിസ്തരിച്ചത്.