എഴുപത്തേഴ് വയസ്സുള്ള താരത്തെ അഹങ്കാരി എന്നാണ് ഈ വീഡിയോ കണ്ടവർ വിശേഷിപ്പിച്ചത്. എന്നാൽ അപ്പോൾ അങ്ങനെ പ്രവർത്തിച്ചതിന് പിന്നിൽ വളരെ വ്യക്തമായ കാരണമുണ്ടെന്ന് ശിവകുമാർ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു.
ചെന്നൈ: ഉദ്ഘാടനത്തിനെത്തിയ നടൻ ശിവകുമാറിന്റെ സെൽഫിയെടുത്ത ആരാധകന്റെ ഫോൺ തട്ടിത്താഴെയിടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ആരാധകർക്കിടയിൽ ഈ ദൃശ്യങ്ങൾ വൻവിമർശനത്തിന് ഇടയാക്കിയിരുന്നു. എഴുപത്തേഴ് വയസ്സുള്ള താരത്തെ അഹങ്കാരി എന്നാണ് ഈ വീഡിയോ കണ്ടവർ വിശേഷിപ്പിച്ചത്. എന്നാൽ അപ്പോൾ അങ്ങനെ പ്രവർത്തിച്ചതിന് പിന്നിൽ വളരെ വ്യക്തമായ കാരണമുണ്ടെന്ന് ശിവകുമാർ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു.
''ആരുമായിക്കൊള്ളട്ടെ ഒരു വ്യക്തിയുടെ ഫോട്ടോ എടുക്കുന്നതിന് മുമ്പ് അവരോട് അനുവാദം ചോദിക്കേണ്ടത് ആവശ്യമാണ്. പ്രശസ്തരായവർ പൊതുമുതലാണ് എന്ന നിലയിൽ പെരുമാറരുത്. സെലബ്രിറ്റികൾക്ക് സ്വകാര്യയും ബഹുമാനവും ആവശ്യമുണ്ട്.'' ശിവകുമാർ വിശദീകരിക്കുന്നു. അന്നേ ദിവസം അവിടെയെത്തിയപ്പോൾ ഇരുപത്തഞ്ചോളം ആളുകൾ ചുറ്റും നിന്ന് സെൽഫിയെടുക്കുന്നതാണ് കണ്ടത്. എന്നാൽ താൻ ഒരു ചെറുപ്പക്കാരന്റെ കയ്യിൽ നിന്നും ഫോൺ തട്ടിത്താഴെയിടുന്ന വീഡിയോ ആണ് വ്യാപകമായി പ്രചരിച്ചത്. ശിവകുമാറിനെ ഒരു രീതിയിലും തടസ്സപ്പെടുത്താത്ത രീതിയിൽ അകന്ന് നിന്നാണ് അയാൾ സെൽഫിയെടുത്തത്.
നിരവധി പേരാണ് ട്വിറ്ററിൽ ശിവകുമാറിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ''ഞാനൊരു വിശുദ്ധനോ ബുദ്ധനോ അല്ല. ഇഷ്ടപ്പെടുന്ന ജീവിതം നയിക്കാനാഗ്രഹിക്കുന്ന മറ്റാളുകളെപ്പോലെയുള്ള ഒരു സാധാരണക്കാരനാണ്. എന്നെ ഹീറോയായോ പ്രചോദനമായോ സ്വീകരിക്കണമെന്ന് ഞാൻ ആരോടും അവശ്യപ്പെടുന്നില്ല. ഓരോരുത്തരും അവരവരുടെ ആദർശങ്ങൾ കൊണ്ട് സ്വന്തം ജീവിതത്തിലെ ഹീറോകളാണ്.'' ശിവകുമാർ പറയുന്നു.
നൂറിലധികം ചിത്രങ്ങളിൽ ശിവകുമാർ അഭിനയിച്ചിട്ടുണ്ട്. ജമിനി ഗണേശൻ, ശിവാജി ഗണേശൻ, ജയലളിത എന്നിവർക്കൊപ്പം നിരവധി ചിത്രങ്ങളിൽ ഇദ്ദേഹം തന്റെ സാന്നിദ്ധ്യം അറിയിച്ചിരുന്നു. പിന്നീട് വിമാഗസിൻ ഇൻസ്റ്റഗ്രാം പേജിൽ ശിവകുമാർ ഈ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
