കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദിലീപിനെതിരായ കുറ്റപത്രം അന്വേഷണ സംഘം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന പരാതിയില്‍ അങ്കമാലി കോടതിയില്‍ വാദം പൂര്‍ത്തിയായി. കുറ്റപത്രം ചോര്‍ത്തിയത് പ്രതിഭാഗമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആരോപിച്ചു. ദിലീപ് 'ഹരിശ്ചന്ദ്രന്‍' അല്ലെന്നും ദിലീപ് നേരത്തെ ഫോണ്‍ രേഖ ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട‍െന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കേസില്‍ ഈ മാസം 23 വിധി പറയും.

അതേസമയം, മാധ്യമങ്ങള്‍ക്ക് കുറ്റപത്രം ചോര്‍ത്തി നല്‍കിയത് പൊലീസ് തന്നെയാണെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചു. കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ലഭിക്കാന്‍ പൊലീസ് ക്ലബിന് സമീപം ഒരു ഫോട്ടോസ്റ്റാറ്റ് കടപോലും ഇല്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ അന്വേഷണ സംഘം കുറ്റപ്പത്രം ചോര്‍ത്തിയെന്നായിരുന്നു ദിലീപിന്‍റെ പരാതി. 

നിര്‍ണായകമായ ഫോണ്‍രേഖകള്‍ അടക്കമുള്ള തെളിവുകള്‍ ദിലീപ് കോടതിയില്‍ അപേക്ഷ നല്‍കി കൈപ്പറ്റിയിരുന്നു. ഇത് ദിലീപ് മാധ്യങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇത്തരത്തിലുള്ള ദിലീപ് ഹരിശ്ചന്ദ്രന്‍ ചമയേണ്ടെന്നായിരിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍, മറ്റ് മാര്‍ഗങ്ങളിലൂടെ കുറ്റപ്പത്രം ചോരുന്നതിന് പൊലീസ് ക്ലബ്ബിന്‍റെ പരിസരത്ത് ഒരു ഫോട്ടോസ്റ്റാറ്റ് കടപോലും ഉണ്ടായിരുന്നില്ലെന്നും, പൊലീസ് ക്ലബ്ബില്‍ നടന്ന നീക്കങ്ങളുടെ ഭാഗമായാണ് കുറ്റപത്രം മാധ്യമങ്ങള്‍ക്കു ലഭിച്ചതെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 

കുറ്റപത്രം ചോര്‍ന്നതില്‍ പൊലീസിന്‍റെ പങ്ക് തെളിയിക്കുന്നതിനായി കുറ്റപത്രം സമര്‍പ്പിച്ച ദിവസം ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഉള്‍പ്പെടുത്തിയ പെന്‍ഡ്രൈവ് ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ അങ്കമാലി കോടതിയില്‍ സമര്‍പ്പിച്ചു. ദിലീപിന്റെ വാദത്തിന് കരുത്തേകാനായിരുന്നു ഇത്. നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിനുമുമ്പ് അന്വേഷണ സംഘം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും തന്നെ അപകീര്‍ത്തി പെടുത്താന്‍ അന്വേഷണ സംഘം മനപൂര്‍വ്വം ശ്രമിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് കോടതിയെ സമീപിച്ചത്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അടക്കം 12 പ്രതികള്‍ക്കെതിരായ അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് സമര്‍പ്പിക്കുന്നതിനു തൊട്ടുമുന്‍പാണ് ചോര്‍ന്നത്. കോടതി പരിശോധിച്ച് അംഗീകരിക്കും മുന്‍പായിരുന്നു ഇത്. പൊലീസിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാന്‍ ദിലീപിനെ പ്രേരിപ്പിച്ചതും ഇതായിരുന്നു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ദിലീപ് ഇന്നലെ അഭിഭാഷകനൊപ്പം കോടതിയില്‍ എത്തി പരിശോധിച്ചിരുന്നു. അടുത്ത ദിവസം കുറ്റപത്രത്തിന്‍റെ പകര്‍പ്പുകള്‍ കൈപ്പറ്റാന്‍ നേരിട്ട് ഹാജരാകാന്‍ കോടതി ദിലീപ് അടക്കമുള്ള പ്രതികളോട് നിര്‍ദേശിച്ചിട്ടുണ്ട്.