സൈമൺ ബ്രിട്ടോയ്ക്ക് വിട; ഭൗതികശരീരം കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറി
അന്തരിച്ച സിപിഎം നേതാവ് സൈമൺ ബ്രിട്ടോയുടെ ഭൗതികശരീരം കളമശേരി മെഡിക്കൽ കോളേജിന് കൈമാറി. കേരളരാഷ്ട്രീയത്തിലെ തളരാത്ത പോരാട്ടത്തിന്റെ പ്രതീകമാണ് വിടവാങ്ങിയത്.
കൊച്ചി: കേരളത്തിന്‍റെ ക്യാമ്പസ് അക്രമരാഷ്ട്രീയത്തിന്‍റെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്ന സൈമൺ ബ്രിട്ടോയെ അവസാനമായി ഒരുനോക്കുകാണാൻ എത്തിയത് നൂറുകണക്കിന് പേരായിരുന്നു. ബുധനാഴ്ച രാത്രിയാണ് സൈമൺ ബ്രിട്ടോയുടെ മൃതദേഹം തൃശൂരിൽ നിന്നും കൊച്ചി വടുതലയിലെ വീട്ടിലെത്തിച്ചത്. രാവിലെ 7മണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ഇ പി ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, മേഴ്സിക്കുട്ടിയമ്മ, തോമസ് ഐസക് , സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടങ്ങിയവർ സൈമൺ ബ്രിട്ടോയ്ക്ക് അന്തിമോപചാരം അർപ്പിക്കാനെത്തി.
ക്യാമ്പസ് അക്രമത്തിൽ ജീവൻ നഷ്ടമായ അഭിമന്യുവിന്‍റെ കുടുംബവും ബ്രിട്ടോയുടെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. തന്‍റെ മകനോടൊപ്പം പ്രിയപ്പെട്ട സഖാവും യാത്രയായെന്ന് അഭിമന്യുവിന്റെ അച്ഛൻ മനോഹരൻ പറഞ്ഞു.
ഗാർഡ് ഓഫ് ഓണറിന് ശേഷമാണ് മൃതദേഹം പൊതുദർശനത്തിനായി ടൗൺഹാളിലേക്ക് കൊണ്ടുപോയത്.മൂന്നരപ്പതിറ്റാണ്ട് ചക്രക്കസേരയിലിരുന്നു കേരളരാഷ്ട്രീയത്തിലും പൊതുരംഗത്തും സജീവമായി നിലകൊണ്ട വിപ്ലവകാരിയുടെ ഭൗതികശരീരം ഇനി കളമശ്ശേരി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ളതാണ്.
"