തോമസ് ചാണ്ടിക്കെതിരെയുള്ള അന്വേഷണം; പരാതിക്കാരൻ ഹൈക്കോടതിയിലേക്ക്
ആലപ്പുഴ: തോമസ് ചാണ്ടിക്കെതിരായ ത്വരിത പരിശോധനാ റിപ്പോർട്ട് വൈകിക്കുന്ന വിജിലൻസ് നടപടിക്കെതിരെ പരാതിക്കാരൻ ഹൈക്കോടതിയിലേക്ക്. വിജിലൻസിന് സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറെ നിയമിക്കണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിക്കും. നിയമലംഘനം നടത്തിയാണ് തോമസ് ചാണ്ടി എംഎൽഎ റിസോർട്ടിലേക്ക് റോഡ് നിർമ്മിച്ചതെന്നാണ് വിജിലൻസിന്റെ ത്വരിതാന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഈ റിപ്പോർട്ടാണ് വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് വിജിൻസ് ഡയറക്ടർ മടക്കിയിരിക്കുന്നത്. 45 ദിവസത്തെ അന്വേഷണത്തിന് ശേഷമാണ് വീണ്ടും 15 ദിവസം കൂടി അന്വേഷണത്തിന് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ ത്വരിതാന്വേഷണത്തിന് ഇനിയും സമയം ചോദിക്കുന്നത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് പരാതിക്കാരനായ അഡ്വ സുഭാഷ് ചൂണ്ടിക്കാട്ടുന്നു. വിജിലൻസിന് സ്വതന്ത്രമായ ഡയറക്ടർ ഇല്ലാത്തത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നാണ് പരാതിക്കാരായ അഡ്വ സുഭാഷിന്‍റെ ആക്ഷേപം. അടുത്തമാസം നാലിന് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് വിജിലൻസ് കോടതി അന്വേഷണസംഘത്തിന് നൽകിയിരിക്കുന്ന അന്ത്യശാസനം.