അഫ്ഗാനിസ്ഥാൻ സർക്കാറിനെ അറിയിക്കാതെ താലിബാനുമായി പാകിസ്ഥാന്‍ ചർച്ച നടത്തുന്നുവെന്നാണ് പരാതി. താലിബാൻ പ്രതിനിധികൾ നാളെ പാകിസ്ഥാനിൽ എത്തുമെന്ന് അറിയിച്ചിരിക്കെയാണ് അഫ്ഗാനിസ്ഥാൻ ഐക്യരാഷ്ട്ര സഭയ്ക്ക് പരാതി നൽകുന്നത്.

ദില്ലി: താലിബാൻ വിഷയത്തിൽ പാകിസ്ഥാനെതിരെ അഫ്ഗാനിസ്ഥാൻ. അഫ്ഗാനിസ്ഥാൻ സർക്കാറിനെ അറിയിക്കാതെ താലിബാൻ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്ന പാക് നടപടിക്കെതിരെ അഫ്ഗാനിസ്ഥാൻ ഐക്യരാഷ്ടസഭയുടെ സുരക്ഷാ സമിതിക്ക് പരാതി നല്‍കി. താലിബാനുമായുള്ള പാക് ചർച്ച രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് ഭീഷണിയെന്ന് അഫ്ഗാനിസ്ഥാന്‍ രക്ഷാസമിതിക്ക് നൽകിയ പരാതിയിൽ പറയുന്നു.

അഫ്ഗാനിസ്ഥാന്‍റെ പരമാധികാരത്തിനെതിരായ നടപടിയാണിതെന്നും താലിബാനെ ഔദ്യോഗികമായി ക്ഷണിച്ച് ചര്‍ച്ച നടത്തുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അഫ്ഗാനിസ്ഥാൻ ആരോപിക്കുന്നു. നാളെ ചര്‍ച്ചയ്ക്കായി പാകിസ്ഥാനിലെത്തുമെന്ന് താലിബാന്‍ പ്രതിനിധികള്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് അഫ്ഗാനിസ്ഥാൻ ഐക്യരാഷ്ട്രസഭയെ സമീപിച്ചത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി കൂടിക്കാഴ്ച നടത്തുമെന്നും താലിബാൻ പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്.