ആസിഫിന്റെ പിതാവ് അബ്ബാസും മാതാവ് സൈബുന്നിസയും ഇന്ത്യയിലാണ് ജനിച്ചത്. എന്നാല്‍ 1947ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ സൈബുന്നിസയുടെ കുടുംബം പാകിസ്ഥാനിലേക്ക് പലായനം ചെയ്തു. എന്നാല്‍ പാകിസ്ഥാന്‍ പൗരത്വം സ്വീകരിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ ഇന്ത്യയിലെത്തി അബ്ബാസിനെ വിവാഹം കഴിച്ചു. പ്രസവകാലം സ്വന്തം കുടംബത്തോടൊപ്പം ചിലവഴിക്കാന്‍ പാകിസ്ഥാനിലേക്ക് പോയി. അവിടെ വെച്ചാണ് ആസിഫ് ജനിച്ചത്. അക്കാലത്ത് കുട്ടികള്‍ക്ക് പാസ്പോര്‍ട്ട് അനുവദിക്കുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നില്ല. രണ്ടാം വയസില്‍ ഇന്ത്യയില്‍ എത്തിയ ശേഷം പിന്നീട് തിരികെ പാകിസ്ഥാനില്‍ പോയിട്ടില്ല. 2012ല്‍ അദ്ദേഹം ഇന്ത്യന്‍ പാസ്പോര്‍ട്ടിന് അപേക്ഷിച്ചെങ്കിലും അധികൃതര്‍ നിരസിക്കുകയായിരുന്നു. തുടര്‍ന്ന് ദീര്‍ഘകാല വിസയ്ക്ക് അപേക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചു.

2012ല്‍ അനുവദിച്ച വിസയുടെ കാലാവധി രണ്ട് തവണ ദീര്‍ഘിപ്പിച്ചു നല്‍കി. ഈ ഡിസംബറോടെ ഇതിന്റെ കാലാവധി കഴിയും. ഇനി വിസ പുതുക്കി നല്‍കില്ലെന്നാണ് അധികൃതര്‍ പറയുന്നത്. വിസ പുതുക്കുന്നത് സംബന്ധിച്ച് അദ്ദേഹം നല്‍കിയ ഹര്‍ജിയില്‍ തീരുമാനമെടുക്കാനാകില്ലെന്ന് മുംബൈ ഹൈക്കോടതിയും വ്യക്തമാക്കി. കേസ് 2017 ജനുവരിയിലേക്ക് മാറ്റിയെങ്കിലും അതുവരെ ഇടക്കാല ഉത്തരവ് നല്‍കണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ല. പാകിസ്ഥാന്‍ പാസ്പോര്‍ട്ട് ഇല്ലാത്തതാണ് വിസയ്ക്കുള്ള അപേക്ഷ നിരസിക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

 ഈ സാഹചര്യത്തില്‍ ഡിസംബര്‍ 31ന് ശേഷം അദ്ദേഹം ഏതു നിമിഷവും നാടുകടത്തപ്പെടും. ഇത്രയും വലിയൊരു കാര്യമാണെന്ന് ഇതുവരെ അറിഞ്ഞില്ലെന്നായിരുന്നു ആസിഫിന്റെ പിതാവ് പ്രതികരിച്ചത്. രണ്ടാം വയസില്‍ തിരികെയെത്തിയ ശേഷം പിന്നെ ഒരിക്കലും പാകിസ്ഥാനിലേക്ക് പോവാത്ത ആസിഫിന് ആ രാജ്യത്തെ പൗരനാവാന്‍ താത്പര്യവുമില്ലെന്നും അദ്ദേഹം പറയുന്നു.