പാലക്കാട്: കുനിശ്ശേരിയില്‍ നവജാത ശിശുവിനെ വിറ്റ സംഭവത്തില്‍ ഏജന്റ് പിടിയില്‍. ഈറോഡ് സ്വദേശി കസ്തൂരിയാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. അതേസമയം കുഞ്ഞിനെ വിറ്റ സംഭവത്തില്‍ തമിഴ്നാട്, കേരള സര്‍ക്കാറുകളോട് കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 

ഈറോഡ് സ്വദേശിയായ കസ്തൂരി എന്ന സ്‌ത്രീയാണ് കുഞ്ഞിനെ വാങ്ങാന്‍ താല്പര്യം ഉള്ളവര്‍ ഉണ്ടെന്ന് കുഞ്ഞിന്റെ അച്ഛനായ രാജനെ അറിയിച്ചത്. വില്‍പ്പനയ്‌ക്ക് ഇടനിലക്കാരിയായ സുമതി എന്ന സ്‌ത്രീയെ പരിചയപ്പെടുത്തുകയാണ് കസ്തൂരി ചെയ്തത്. സുമതിയെ പിടികൂടാനുള്ള ശ്രമത്തിലാണ് കേസ് അന്വേഷിക്കുന്ന ആലത്തൂര്‍ പോലീസ്. ഒരു ലക്ഷം രൂപയ്‌ക്കാണ് കുഞ്ഞിനെ ഭര്‍ത്താവിന്റെ അമ്മ ആര്‍ക്കോ വിറ്റതെന്നാണ് കുഞ്ഞിന്റെ അമ്മയുടെ മൊഴി. ഭര്‍ത്താവ് രാജന്റെ അറിവോടെയാണ് കുഞ്ഞിനെ വിറ്റതെന്നും യുവതി പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ ഡിസംബര്‍ 29നാണ് മൂന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കുനിശ്ശേരി സ്വദേശിയായ യുവതിയും പൊള്ളാച്ചി സ്വദേശി ആയ ഇവരുടെ ഭര്‍ത്താവും പൊള്ളാച്ചിയിലെ വീട്ടില്‍ കൊണ്ടുപോയത്. കുഞ്ഞിനെ വളര്‍ത്താനുള്ള സാമ്പത്തിക ശേഷി ഇല്ലെന്ന് പറഞായിരുന്നു വില്‍പ്പന. എസ്.സി വിഭാഗത്തില്‍ പെട്ട ഇവര്‍ക്ക് മറ്റ് നാല് കുട്ടികള്‍ കൂടിയുണ്ട്. യുവതി നവജാത ശിശുവില്ലാതെ കുനിശ്ശേരിയിലെ വീട്ടില്‍ തിരിച്ചെത്തിയ വിവരം പ്രദേശവാസികള്‍ അടുത്തുള്ള അംഗന്‍വാടിയില്‍ അറിയിക്കുകയും അംഗന്‍വാടി ജീവനക്കാര്‍ ശിശുക്ഷേമ സമിതിയിലും പോലീസിലും അറിയിക്കുകയുമായിരുന്നു.