ചെന്നൈ: അണ്ണാ ഡിഎംകെയിൽ എടപ്പാടി - പനീർശെൽവം പക്ഷങ്ങളുടെ ലയനപ്രഖ്യാപനം തിങ്കളാഴ്ച നടക്കും. ലയനത്തിനുള്ള അന്തിമഫോർമുലയിൽ ഉപമുഖ്യമന്ത്രിപദവും രണ്ട് സംസ്ഥാനമന്ത്രിസ്ഥാനങ്ങളും കൊണ്ട് ഒ പനീർശെൽവത്തിന് തൃപ്തിപ്പെടേണ്ടി വരും. ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് ശശികലയെ പുറത്താക്കാൻ പാർട്ടി ഭരണഘടനയനുസരിച്ച് കഴിയില്ല എന്നതിനാൽ ഒപിഎസ്സിന് സമാനമായ മറ്റൊരു പദവിയും നൽകിയേക്കും. ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ ചൊവ്വാഴ്ച എത്തുന്ന സാഹചര്യത്തിലാണ് ഇരുപക്ഷങ്ങളും തിരക്കിട്ട് ലയനകാര്യത്തിൽ ഒത്തുതീർപ്പിലെത്തിയത്.
ഒരു മാസത്തോളം നീണ്ടു നിന്ന എടപ്പാടി പനീർശെൽവം പക്ഷങ്ങളുടെ ലയനകാര്യത്തിൽ അന്തിമഫോർമുല ഉരുത്തിരിയുമ്പോൾ നഷ്ടം ഒ പി എസ്സിനാണ്. ആവശ്യപ്പെട്ടത് മുഖ്യമന്ത്രിപദമോ ജനറൽ സെക്രട്ടറി സ്ഥാനമോ ആണെങ്കിലും കിട്ടിയത് ഉപമുഖ്യമന്ത്രിപദം മാത്രം. പാർട്ടിയിൽ ശശികലയ്ക്ക് സമാനമായ പദവി നൽകാൻ ഒരു നിർദേശകസമിതി രൂപീകരിച്ച് അതിന്‍റെ തലവനായി ഒപിഎസ്സിനെ നിയമിച്ചേക്കും. സംസ്ഥാനമന്ത്രിസഭയിൽ പൊതുമരാമത്ത്, ഹൈവേ പോലുള്ള രണ്ട് പ്രധാനവകുപ്പുകളും ഒപിഎസ് പക്ഷത്തിന് കിട്ടും. ലയനം നടക്കുമെന്ന് ആദ്യം സ്ഥിരീകരിച്ചത് ഒപിഎസ്സാണ്. തിരുവാരൂരിലെ എംജിആർ ശതാബ്ദി ആഘോഷപരിപാടിയ്ക്ക് മുൻപ് മാധ്യമങ്ങളെ കണ്ട എടപ്പാടിയുടെ മുഖത്ത് സന്തോഷം പ്രകടമായിരുന്നു.
കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് മുൻപാകെ സമർപ്പിച്ച സത്യവാങ്മൂലങ്ങൾ ശശികലയ്ക്ക് അനുകൂലമായതിനാൽ ഒരു മാസത്തിനുള്ളിൽ ജനറൽ ബോഡി യോഗം ചേർന്ന് ശശികലയെ പുറത്താക്കാനാണ് തീരുമാനം. അതേസമയം, അടുത്ത ബുധനാഴ്ച വട ചെന്നൈയിൽ തന്‍റെ രണ്ടാം പൊതുപരിപാടി നടത്താനിരിയ്ക്കുന്ന ദിനകരൻ ചെന്നൈയിലെ വസതിയിൽ തന്‍റെ പക്ഷത്തെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. പതിനഞ്ച് എംഎൽഎമാരിൽക്കൂടുതൽ തന്‍റെ കൂടെ നിർത്താനായാൽ സർക്കാരിനെ താഴെ വീഴ്ത്താൻ ദിനകരൻ ശ്രമിയ്ക്കുമെന്നുറപ്പ്.
