ചെന്നൈ: അണ്ണാ ഡിഎംകെയിലെ ഇരുപക്ഷങ്ങളുടെ ലയനപ്രഖ്യാപനം ഇന്ന് നടന്നേയ്ക്കും. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തിന് ശേഷമാകും പ്രഖ്യാപനം. നാളെയാണ് അമിത് ഷാ ചെന്നൈയിലെത്തുന്നത്.
ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് അണ്ണാ ഡിഎംകെയില്‍ ഇരുപക്ഷവും ലയനത്തിലേയ്ക്ക് നീങ്ങിയത്. ലയനപ്രഖ്യാപനം എങ്ങനെ നടത്തണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇന്ന് അണ്ണാ ഡിഎംകെ ആസ്ഥാനത്ത് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തില്‍ നേതൃയോഗം നടന്നേയ്ക്കും. പാര്‍ട്ടി ഭരണഘടനയില്‍ ഭേദഗതി വരുത്തി ശശികലയുടെ പദവിക്ക് സമാനമായ ഒരു നേതൃസ്ഥാനം പനീര്‍ശെല്‍വത്തിന് നല്‍കാനുള്ള തീരുമാനം ഈ യോഗത്തിലുണ്ടാകും. പാര്‍ട്ടിയില്‍ ഒരു നിര്‍ദേശകസമിതി രൂപീകരിച്ച് അതിന്റെ തലവനായി ഒപിഎസ്സിനെ നിയമിക്കാനാണ് സാധ്യത. സമിതിയില്‍ ഇരുപക്ഷത്തുനിന്നുള്ളവര്‍ക്കും തുല്യപ്രാതിനിധ്യമുണ്ടാകും. മണ്ണാര്‍ഗുഡി കുടുംബത്തെ പൂര്‍ണമായും പുറത്താക്കാനാണ് ലക്ഷ്യമെങ്കിലും ഉടനടി ശശികലയെ പുറത്താക്കാനുള്ള തീരുമാനമുണ്ടാകില്ല. ഉപമുഖ്യമന്ത്രിപദത്തിന് പുറമേ ഒപിഎസ്സിന് രണ്ട് മന്ത്രിപദവികള്‍ കൂടി ലഭിയ്ക്കും. വെള്ളിയാഴ്ച വൈകിട്ട് ഒ പനീര്‍ശെല്‍വം എത്തുന്നതും പ്രതീക്ഷിച്ച് എടപ്പാടി പക്ഷം ജയലളിതയുടെ സ്മൃതികുടീരത്തില്‍ പുഷ്പാലങ്കാരം നടത്തി കാത്തിരുന്നെങ്കിലും ഒപിഎസ് പക്ഷത്തെ തമ്മിലടി കാരണം പദ്ധതി ഉപേക്ഷിയ്‌ക്കേണ്ടി വന്നിരുന്നു. ദിനകരന്‍ ക്യാംപിലും ചര്‍ച്ചകള്‍ സജീവമാണ്. ദിനകരനെ പിന്തുണയ്ക്കുന്ന എംഎല്‍എമാരായ സെന്തില്‍ ബാലാജിയും വെട്രിവേലുമുള്‍പ്പടെയുള്ള എംഎല്‍എമാര്‍ ബുധനാഴ്ച വടചെന്നൈയില്‍ നടക്കാനിരിയ്ക്കുന്ന ദിനകരന്റെ രണ്ടാം പൊതുപരിപാടി വിജയമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ലയനപ്രഖ്യാപനത്തിനും അമിത് ഷായുടെ സന്ദര്‍ശനത്തിനും ശേഷം ദിനകരന്‍ ക്യാംപിലെത്ര എംഎല്‍എമാരുണ്ടാകുമെന്നതാണ് സര്‍ക്കാരിന്റെ നിലനില്‍പ് സംബന്ധിച്ച് നിര്‍ണായകമാവുക.
