സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെയും കോളേജുകളിലെയും അധ്യാപക നിയമനം നേരിട്ട് നടത്തണമെങ്കിൽ സര്‍ക്കാര്‍ നിയമനിർമാണം നടത്തണമെന്ന് പിഎസ്‍സി ഹൈക്കോടതിയെ അറിയിച്ചു
കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെയും കോളേജുകളിലെയും അധ്യാപക നിയമനം നേരിട്ട് നടത്തണമെങ്കിൽ സര്‍ക്കാര്‍ നിയമനിർമാണം നടത്തണമെന്ന് പിഎസ്‍സി ഹൈക്കോടതിയെ അറിയിച്ചു. നിയമനം പിഎസ്‍സിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് നിലപാട് അറിയിച്ചത്.
നിലവിൽ റിക്രൂട്ടിംഗ് ഏജൻസിമാത്രമാണെന്ന് പിഎസ്‍സി ഹൈക്കോടതിയെ അറിയിച്ചു. നിയമനം നടത്താനുള്ള പൂര്‍ണ്ണ അധികാരം ഏറ്റെടുക്കാനുള്ള സാഹചര്യം നിലവിൽ ഇല്ലെന്നും പിഎസ്‍സി ഹൈക്കോടതിയെ അറിയിച്ചു. എയ്ഡഡ് സ്കൂളുകളിലെയും കോളേജുകളിലെയും അധ്യാപക നിയമനം പിഎസ്‍സിക്ക് വിടണമെങ്കിൽ സര്‍ക്കാര്‍ നിയമനിർമ്മാണം നടത്തണം. അതിന് നയപരമായ തീരുമാനം സര്‍ക്കാറിൽ നിന്ന് ഉണ്ടാകണമെന്നും പിഎസ്‍സി ഹൈക്കോടതിയെ അറിയിച്ചു.
ഈ സാഹചര്യത്തിലാണ് വിശദമായ സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടത്. കേസ് മൂന്ന് ആഴ്ചക്ക് ശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും.
