മുംബൈയിൽ എയ്ഡ്സ്‍ മരണങ്ങള്‍; 3 വര്‍ഷത്തിനിടയില്‍ 35 ശതമാനം വർദ്ധന
പതിനൊന്നാം വയസിൽ ചതിയിൽപെട്ട് കാമാത്തിപുരയിൽ എത്തിയ പൂജയ്ക്ക് എയിഡ്സ് രോഗമാണെന്ന് തിരിച്ചറിഞ്ഞത് അഞ്ചുവർഷം മുൻപാണ്. മകനും രോഗമുണ്ട്. സന്നദ്ധപ്രവർത്തകരാണ് ഇവരെ മാസാമാസം ആശുപത്രിയിലെത്തിച്ച് മരുന്ന് വാങ്ങിനൽകുന്നത്.
അതേസമയം നഗരത്തിൽ എയിഡ്സ് രോഗം ബാധിച്ച ആയിരങ്ങളെ ആശുപത്രിയിലെത്തിക്കാൻ ഫലപ്രദമായ സംവിധാനങ്ങളില്ല. മുംബൈയിൽ മാത്രം 70,000ത്തോളം എയിഡ്സ് രോഗികളുണ്ടെന്നാണ് മുംബൈ ഡിസ്ട്രിക്ട് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കണക്ക്. ഇതിൽ പകുതിപേർക്കും ചികിത്സ ലഭിക്കുന്നില്ല. രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഓരോ വർഷവും കൂടിവരികയാണ്.
ഈ സാഹചര്യത്തിലാണ് രോഗികളുടെ വിവരങ്ങളും ചികിത്സയുടെ വിശദാംശങ്ങളും കൃത്യമായി നിരീക്ഷിക്കുന്നതിനായി രണ്ട് മൊബൈൽ ആപ്ലിക്കേഷനുകൾ തയ്യാറാക്കിയിരിക്കുന്നത്. രോഗിയുടെ വിവരങ്ങൾ ആദ്യത്തെ ആപ്ലിക്കേഷനിൽ ക്രോഡീകരിക്കും. മരുന്നെടുക്കേണ്ട സമയത്തെക്കുറിച്ചും അടുത്തുള്ള എയിഡ്സ് കൺട്രോൾ കേന്ദ്രങ്ങളെക്കുറിച്ചും രോഗികൾക്ക് സമയാസമയം വിവരങ്ങളെത്തിക്കാനാണ് മറ്റൊരു ആപ്പ്. നാഷണൽ എയിഡ്സ് കണട്രോൾ സൊസൈറ്റിയാണ് ആപ്ലിക്കേഷൻ പുറത്തിറക്കുന്നത്.