നിപയെ അതിജീവിച്ച നഴ്സിങ് വിദ്യാര്‍ത്ഥിനി ആശുപത്രി വിട്ടു

കോഴിക്കോട്:നിപയെ അതിജീവിച്ച നഴ്സിങ് വിദ്യാര്‍ത്ഥിനി അജന്യ ആശുപത്രി വിട്ടു. കൊയിലാണ്ടി സ്വദേശിനിയാണ് അജന്യ. സുഖം പ്രാപിച്ച ഉബീഷിനെ 14 ന് ഡിസ്ചാർജ് ചെയ്യും. തുടർച്ചയായി നടത്തിയ രക്തപരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവ് ആയതോടെ ഡിസ്ചാർജ്ജ് ചെയ്യാൻ നേരത്തെ ഡോക്ടർമാർ തയ്യാറായെങ്കിലും കേന്ദ്രസംഘത്തിന്‍റെ ഉപദേശമനുസരിച്ച് ആശുപത്രിയിൽ തുടരുകയായിരുന്നു അജന്യ.

ഇരുവരെയും ആരോഗ്യമന്ത്രി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. വൈറസ് ബാധ നിയന്ത്രണവിധേയമായെങ്കിലും ഉറവിടം ഇപ്പോഴും അവ്യക്തമാണ്. നിപക്കെതിരായ ജാഗ്രത ഈ മാസം അവസാനം വരെ തുടരും. ഏറ്റവുമൊടുവില്‍ രോഗം ബാധിച്ചയാളില്‍ നിന്ന് പടരാനുള്ള സാധ്യത കൂടിപരിഗണിച്ചാണിത്. മൂന്നാഴ്ചത്തെ പ്രതിരോധ പ്രവർത്തനങ്ങളും ജാഗ്രതയും ഫലം കണ്ടതിന്‍റെ ആശ്വസത്തിലാണ് ആരോഗ്യപ്രവർത്തകർ.