ചിലരുടെ അഭിപ്രായപ്രകടനങ്ങളെ സഖ്യത്തിന്‍റേതെന്ന രീതിയില്‍ എടുക്കേണ്ടതില്ലെന്നായിരുന്നു അഖിലേഷ് ഇതോട് പ്രതികരിച്ചത്. രാജ്യത്ത് പ്രതിപക്ഷം സഖ്യം വേണമെന്നും ബിജെപി സര്‍ക്കാര്‍ താഴെ വീഴണമെന്നും ജനം ആഗ്രഹിക്കുന്നുണ്ടെന്നും അഖിലേഷ്

ദില്ലി: ആരാകും അടുത്ത പ്രധാനമന്ത്രി എന്ന ചര്‍ച്ചയ്ക്ക് തുടക്കമിട്ടത് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനാണ്. കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെല്ലാമ പങ്കെടുത്ത വേദിയില്‍ വച്ചായിരുന്നു ഭാവി പ്രധാനമന്ത്രിയായി രാഹുല്‍ ഗാന്ധി വരണമെന്ന് സ്റ്റാലിന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ പ്രസ്താവനയെ തള്ളുകയാണ് എസ് പി നേതാവും യുപി മുന്‍മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. 

ചിലരുടെ അഭിപ്രായപ്രകടനങ്ങളെ സഖ്യത്തിന്‍റേതെന്ന രീതിയില്‍ എടുക്കേണ്ടതില്ലെന്നായിരുന്നു അഖിലേഷ് ഇതോട് പ്രതികരിച്ചത്. രാജ്യത്ത് പ്രതിപക്ഷം സഖ്യം വേണമെന്നും ബിജെപി സര്‍ക്കാര്‍ താഴെ വീഴണമെന്നും ജനം ആഗ്രഹിക്കുന്നുണ്ട്. ചന്ദ്രശേഖര റാവുവും ചന്ദ്രബാബു നായിഡുവും മമതാ ബാനര്‍ജിയും ശരത് പവാറുമെല്ലാം പ്രതിപക്ഷ സഖ്യത്തിന് ശ്രമിക്കുന്നുണ്ട്. ഇത് തുടരും. 

അതേസമയം കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്ന് അഖിലേഷും മായാവതിയും വിട്ടുനിന്നിരുന്നു. മമത ബാനര്‍ജി ചടങ്ങിന് എത്തിയില്ലെങ്കിലും അവര്‍ തന്‍റെ പ്രതിനിധിയെ ചടങ്ങില്‍ പങ്കെടുപ്പിച്ചിരുന്നു. ആരാകും പ്രധാനമന്ത്രിയെന്നത് ഇപ്പോള്‍ ചര്‍ച്ചചെയ്യേണ്ടതില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പിന് ശേഷമേ അത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്യേണ്ടതുള്ളൂ എന്നാണ് സി പി എം നിലപാട്.