സമാജ്‍വാദി പിളര്‍പ്പിലേക്ക്: അഖിലേഷ് യാദവിനെ പുറത്താക്കി
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ്‍വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അഖിലേഷിനെ 6 വര്‍ഷത്തേക്ക് പുറത്താക്കിയെന്ന് പ്രഖ്യാപിച്ചത് സമാജ്‍വാദി അദ്ധ്യക്ഷന്‍ മുലായം സിംഗ് യാദവ് ആണ്. മുഖ്യമന്ത്രി തന്നെ പ്രശ്നമായാല്‍ പിന്നെ എന്തു ചെയ്യുമെന്ന് മുലായം പുറത്താക്കല്‍ വിവരം അറിയിച്ചുകൊണ്ടുള്ള വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പുതിയ മുഖ്യമന്ത്രിയെ ഉടന്‍ തീരുമാനിക്കും മുലായം അറിയിച്ചു.
അഖിലേഷിന്‍റെ അടുത്ത അനുഭാവി രാം ഗോപാൽ യാദവിനെയും പുറത്താക്കിയെന്ന് മുലായം സിംഗ് യാദവ് അറിയിച്ചു. ആറ് വര്‍ഷത്തേക്ക് തന്നെയാണ് അഖിലേഷ് യാദവിനെയും പുറത്താക്കിയത്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനെതിരെ അഖിലേഷ് യാദവിന്‍റെ വാര്‍ത്താസമ്മേളനം രാത്രി 9:30ന്.
ഇതോടെ സമാജ് വാദി പാർട്ടി പിളർപ്പിലേക്കാണെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പുതിയ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി പാർട്ടിയെ വെല്ലു വിളിച്ചതാണ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പുറത്താക്കുന്നതിലേക്ക് നയിച്ചത്. വഴങ്ങില്ലെന്ന മറുപടിയാണ് കാരണം കാണിക്കൽ നോട്ടിസിലുടെ മുലായം സിംഗ് നൽകിയത്.
ഇന്ന് അഖിലേഷ് പാർട്ടിയിലെ നേതാക്കളുമായി കൂടികാഴ്ച നടത്തി. തുടർന്നാണ് നാളെ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ച 325 സ്ഥാനാർത്ഥികളുടെ യോഗം മുലായം സിങ് വിളിച്ചത്. കീഴടങ്ങാൻ തയ്യാറല്ലെന്നെ സൂചന നൽകി അഖിലേഷ് മറ്റെന്നാൾ വീണ്ടും അനുഭാവികളുടെ യോഗം വിളിച്ചു.
പാർട്ടി സംസ്ഥാന അധ്യക്ഷൻ ശിവപാൽ യാദവിനോട് 64 പേരുടെ പുതിയ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയിട്ടും വിശദീകരണം തേടിയിട്ടില്ല. നിലവിലെ 161 എം എ എൽ എമാരെയും ഉൾപ്പെടുത്തിയാണ് അഖിലേഷ് 235 പേരുടെപട്ടിക പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങാൻ അഖിലേഷ് അനൂകൂലികൾക്ക് നിർദ്ദേശവും നല്‍കിയിരുന്നു