ആലപ്പുഴ: ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് ഗുണ്ടായിസം കാട്ടിയെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞതായി ആലപ്പുഴയിലെ പത്രങ്ങളെഴുതിയത് നിഷേധിച്ച് മന്ത്രി രംഗത്തെത്തി. 'ആലപ്പുഴ നഗരസഭാ ചെയര്‍മാന്‍ ഗുണ്ടായിസം കാട്ടിയെന്ന് പറഞ്ഞിട്ടില്ല. അങ്ങനെ പറയാന്‍ ഉദ്ദേശിക്കുന്നുമില്ല. ഏതോ ഒരു മാധ്യമപ്രവര്‍ത്തകന്റെ ഭാവനയാണത്. നിയമലംഘനത്തിനെതിരെ നടപടിയെടുക്കുന്ന പൊതുമരാമത്ത് വകുപ്പിനെതിരെ ചട്ടലംഘനം നടത്തുന്നവര്‍ക്കുള്ള വൈരാഗ്യം കൂട്ടാന്‍ മനപൂര്‍വ്വം ലേഖകനെഴുതിയാണിത്. പത്രവുമായി ഇതിന് ബന്ധമില്ല'- മന്ത്രി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. 

ഇത് വ്യക്തികള്‍ തമ്മിലുള്ള മത്സരമല്ല, പിണറായി സര്‍ക്കാരിന്റെ നിയമനടപടിയാണ്. നഗരസഭ ഇതിനോട് സഹകരിക്കുകയാണ് വേണ്ടത്. മുല്ലയ്ക്കല്‍ ചിറപ്പ് ലേലവുമായി ബന്ധപ്പെട്ട് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും വാടക ഗുണ്ടകളുടെ ടീം വന്നിരുന്നു. കുഴപ്പം സൃഷ്ടിക്കാന്‍ കഴിയാതെ അവര്‍ മടങ്ങി. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരു കൗണ്‍സിലര്‍ രണ്ട് പതിറ്റാണ്ടുകളായി സര്‍ക്കാര്‍ സ്ഥലം ലേലം ചെയ്ത് പിടിച്ച ശേഷം ലക്ഷക്കണക്കിന് രൂപയ്ക്ക് മറിച്ചു വില്‍ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ പൊതുമരാമത്ത് വകുപ്പിന് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒന്നാംഘട്ട ശുദ്ധീകരണം കഴിഞ്ഞു. കോടതി എന്തു പറഞ്ഞാലും അനുസരിക്കും. സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ കാര്യം വ്യക്തമാക്കുമെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.