മസ്ക്കറ്റ്: ഖത്തര്‍ വിദേശകാര്യ മന്ത്രി ഒമാന്‍ വിദേശകാര്യമന്ത്രിയുമായി മസ്കറ്റില്‍ കൂടിക്കാഴ്ച നടത്തി. ഗള്‍ഫ് പ്രതസിന്ധി തുടരുന്ന സാഹചര്യത്തില്‍ ഇരുവരുടെയും കൂടിക്കാഴ്ച ഏറെ പ്രാധാന്യത്തോടയാണ് ഗൾഫു മേഖലയിലെ ഭരണ നേതൃത്വം നോക്കികാണുന്നത്. ഒമാൻ ഭരണാധികാരിക്കുള്ള, ഖത്തർ ഭരണാധികാരിയുടെ പ്രത്യേക കത്തും സന്ദർശന വേളയിൽ ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് കൈമാറി.

ഒമാനും ഖത്തറും തമ്മിലുള്ള സഹകരണങ്ങള്‍ സംബന്ധിച്ചായിരുന്നു ഇരു രാജ്യങ്ങളിലെയും മന്ത്രിമാർ തമ്മിലുള്ള പ്രധാന ചര്‍ച്ചയെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഗൾഫ് മേഖലയില്‍ നിലനില്‍ക്കുന്ന വിഷയങ്ങള്‍ സംബന്ധിച്ചും കുവൈത്ത് അമീര്‍ ശൈഖ് സാബ അല്‍ ജാബിര്‍ അല്‍ സബായുടെ നേതൃത്വത്തില്‍ നടക്കുന്ന മധ്യസ്ഥ ശ്രമങ്ങളുടെ പുരോഗതി സംബന്ധിച്ചും ചര്‍ച്ച നടന്നു.

 ജി സി സിയടെ സുരക്ഷയും ഐക്യവും ഉറപ്പുവരുത്തുന്നതിനുള്ള നടപടികളെ കുറിച്ചും കൂടിക്കാഴ്ചയില്‍ ഇരുവരും പങ്കുവെച്ചു. ഒമാൻ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറല്‍ സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, വിദേശകാര്യ മന്ത്രാലയം ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് ബിന്‍ അവധ് അല്‍ ഹസ്സനും , ഖത്വര്‍ വിദേശകാര്യ മന്ത്രാലയം ഉന്നതതല സമിതി അംഗങ്ങളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ഒമാൻ ഭരണാധികാരി , സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്, ഖത്തർ അമീര്‍ ഷെഹിക് : തമീം ഹമദ് ബിന്‍ അല്‍താനിയുടെ പ്രത്യേക സന്ദേശം അടങ്ങിയ കത്ത്,ഖത്വര്‍ വിദേശകാര്യ മന്ത്രിയില്‍ നിന്ന് ഒമാന്‍ സുല്‍ത്താന്റെ വിദേശകാര്യ പ്രതിനിധി സയ്യിദ് അസ്അദ് ബിന്‍ താരീഖ് അല്‍ സഈദ് സ്വീകരിച്ചു. ഇരു രാജ്യങ്ങളുടെയും സൗഹാര്‍ദവും മേഖലയില്‍ നിലനില്‍ക്കുന്ന പുതിയ സാഹചര്യങ്ങളുമാണ് കത്തിന്റെ ഉള്ളടക്കം.