വടക്കന്‍ തായ്‍ലന്റിലെ ഗുഹയിൽ കുടുങ്ങിയ ഫുട്ബോള്‍ ടീമിലെ കോച്ചിന്‍റെയും 12 കുട്ടികളുടെയും മടങ്ങിവരവിനായി പ്രാർത്ഥനയോടെ കാത്തു നിന്ന ലോകത്തിന് മുന്നിലേക്ക് ആ ശുഭവാര്‍ത്തയെത്തി

വടക്കന്‍ തായ്‍ലന്റിലെ ഗുഹയിൽ കുടുങ്ങിയ ഫുട്ബോള്‍ ടീമിലെ കോച്ചിന്‍റെയും 12 കുട്ടികളുടെയും മടങ്ങിവരവിനായി പ്രാർത്ഥനയോടെ കാത്തു നിന്ന ലോകത്തിന് മുന്നിലേക്ക് ആ ശുഭവാര്‍ത്തയെത്തി, ആ 13 പേരും തിരിച്ചെത്തിയത്. ഇത് സാധ്യമാക്കിയതാവട്ടെ രക്ഷാ സംഘത്തിന്‍റെ ദിവസങ്ങൾ നീണ്ട കഠിന പരിശ്രമവും. സംഘത്തിലെ ഒരാൾ ശ്വാസം കിട്ടാതെ മരിച്ചപ്പോഴും പിന്നോട്ടുപോകാൻ ഇവർ തയ്യാറായില്ല

ജൂൺ 23 നാണ് 13 അംഗ ഫുട്ബോൾ സംഘം ഗുഹ കാണാൻ കയറിയത്. മഴ പെയ്ത് ഗുഹയിൽ വെള്ളം കയറിയതോടെ പുറത്തുവരാൻ കഴിയാതെയായി. ഗുഹയ്ക്ക് പുറത്തുണ്ടായിരുന്ന ഇവരുടെ ബാഗുകളും ഷൂസുകളും കണ്ട വനപാലകരാണ് ഗുഹയിൽ ആളുണ്ടെന്ന വിവരം പുറംലോകത്തെയറിയിച്ചത്.
പിന്നീട് കണ്ടത് ലോകം തന്നെ ഉറ്റ് നോക്കിയ രക്ഷാ പ്രവർത്തനത്തെയാണ്. ബ്രിട്ടനിൽ നിന്നും അമേരിക്കയിൽ നിന്നും വിദഗ്ധരായ രക്ഷാപ്രവർത്തകരെത്തി. 

റോബോട്ടുകളും ഡ്രോണുകളും വിവര ശേഖരണത്തിനായി ഉപയോഗിച്ച ആയിരത്തോളം പേർ രക്ഷാ പ്രവർത്തനത്തിൽ മുഴുകിയിരിക്കെ ലോകമൊന്നാകെ കുട്ടികൾക്കായിപ്രാർത്ഥനയിൽ മുഴുകി. ഒടുവിൽ ഒൻപത് ദിവസത്തെ തെരച്ചിലിന് ശേഷം പ്രതീക്ഷയുടെ പുതുവെളിച്ചമെത്തി ഭക്ഷണവും വൈദ്യ സഹായവും എത്തിക്കുന്നതിനായി പിന്നീടുള്ള ശ്രമം.

ഇതിനിടെയാണ് മുങ്ങൽ വിദഗ്ധനും മുൻ തായ്ലാന്റ് നാവിക ഉദ്യോഗസ്ഥനുമായ സമൻ ഗുനാൻ ശ്വാസം കിട്ടാതെ മരിച്ചത്. എങ്കിലും രക്ഷാ പ്രവർത്തകർ തളർന്നില്ല. ഏറെ അറകളും വഴികളുമുള്ള ഗുഹയ്ക്കകത്ത് അസാമാന ലക്ഷ്യ ബോധത്തോടെ അവർ നീങ്ങി. കുട്ടികൾക്ക് കുടുംബവുമായി സംസാരിക്കാൻ ടെലിഫോൺ സൗകര്യമൊരുക്കാനുള്ള ശ്രമം ഫലിച്ചില്ല.

ഗുഹയ്ക്കകത്തെ ഓക്സിജൻ കുറഞ്ഞത് ആശങ്ക സ-ൃഷ്ടിച്ചു. സ്കൂബാ ഡൈവിംഗിലൂടെ കുട്ടികളെ പുറത്തെത്തിക്കാനുള്ള ശ്രമം ഫലം കണ്ടില്ല. ഏറെ തളർന്ന കുട്ടികളെ ഡൈവിംഗ് പഠിപ്പിക്കാൻ പോലുമായില്ല. ഗുഹയുടെ മുകൾ ഭാഗം പൊളിച്ച് എയർ ലിഫ്റ്റ് ചെയ്യാനുള്ള ശ്രമവും സൈന്യം ഉപേക്ഷിച്ചു. ആകെയുള്ള പോംവഴി വെള്ളം വറ്റുന്നതു വരെ കാത്തിരിക്കലായിരുന്നു. എന്നാൽ പേമാരി വരുന്നുവെന്ന കാലാവസ്ഥാ പ്രവചനം കൂടി വന്നതോടെ നിർണ്ണായക ദൗത്യം നടപ്പിലാക്കാൻ സൈന്യം തീരുമാനിക്കുകയായിരുന്നു.

ഞായറാഴ്ച ആരംഭിച്ച രക്ഷാ പ്രവർത്തനെ പ്രതീക്ഷിച്ചതിലും നേരത്തെയാണ് ഫലം കണ്ടത്. ഒരിക്കലും ഇനി കാണില്ലെന്ന് കരുതിയ ഉറ്റവർക്കിടയിലേക്ക് വീണ്ടും അവർ തിരിച്ചെത്തുന്നത് തായ്ലാന്‍റിലെ മാത്രം കുട്ടികളായല്ല. ലോകത്തിന്റെയാകെ പ്രതീക്ഷയായാണ്