അനധികൃതമായി  പ്രവര്‍ത്തിച്ചുവന്ന സര്‍ക്കാര്‍ മദ്യ വില്‍പ്പനശാല മാറ്റി വാടക കൈമാറിയതിലും  അവ്യക്തത

ഇടുക്കി: അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന സര്‍ക്കാര്‍ മദ്യ വില്‍പ്പനശാല മാറ്റി സ്ഥാപിച്ചു. മൂന്നാര്‍ കോളനി റോഡില്‍ കെ.എസ്.ഇ ബി യുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പ്പന ശാലയാണ് ഗസ്റ്റ് ഹൗസിന് സമീപത്തെ പൊതുമരാമത്ത് വകുപ്പിന്‍റെ കെട്ടിടത്തിലേക്ക് മാറ്റിയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ അനധികൃതമായി പ്രവര്‍ത്തിച്ച മദ്യ വില്‍പ്പന ശാലയ്ക്കെതിരെ പ്രദേശത്ത് പ്രതിഷേധമുയര്‍ന്നിരുന്നു.

കഴിഞ്ഞ ആറ് മാസമായി ഈ കെട്ടിടത്തിലായിരുന്നു വില്‍പ്പനശാല പ്രവര്‍ത്തിസിച്ചിരുന്നത്. എന്നാല്‍ ഇരുവകുപ്പുകളും തമ്മില്‍ ധാരണാ പത്രം ഒപ്പുവച്ചിരുന്നില്ല. ഇത്തരത്തില്‍ ധാരണാപത്രമില്ലാതെയാണ് പഞ്ചായത്ത് സ്ഥാപനത്തിന് 2017 നവംബര്‍ മുതല്‍ ലൈസന്‍സ് നല്‍കിയിരുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത് . 

കെട്ടിടത്തിന്റെ വാടക കൈമാറിയതിലും അവ്യക്തത തുടരുകയാണ്. കാല്‍ ലക്ഷത്തോളം രൂപയാണ് കെട്ടിട വാടകയായി കെ.എസ്.ഇ ബി നിശ്ചയിച്ചിരിക്കുന്നത്. 54000 രൂപാ അഡ്വാന്‍സ് തുകയായി ബീവറേജസ് കോര്‍പ്പറേഷന്‍ നല്‍കുകയും ചെയ്തു. ധാരണാപത്രമാകാതെ എങ്ങനെ അഡ്വാന്‍സ് തുക നല്‍കിയെന്ന ചോദ്യത്തിന് കോര്‍പ്പറേഷനില ഉദ്യോഗസ്ഥര്‍ക്ക് മറുപടിയില്ല. വാടകയ്ക്ക് പുറമേ ലക്ഷങ്ങളുടെ അറ്റകുറ്റ പണികളും കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ നടത്തി കഴിഞ്ഞു.