ബ്രസീലിയന്‍ കമ്പനിയായ എംബ്രായറില്‍നിന്നാണ് ഇന്ത്യ മൂന്നു വിമാനങ്ങള്‍ വാങ്ങാന്‍ എ.കെ ആന്റണി പ്രതിരോധ മന്ത്രിയായിരുന്നപ്പോള്‍ 2008ല്‍ കരാര്‍ ഒപ്പിട്ടത്. ബ്രസീലിയന്‍ പത്രമായ 'ഫൊള്ള ഡി സാവോ പോളോ'യാണ് ഇടപാടില്‍ അഴിമതി നടന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യ 1390 കോടി രൂപ മുടക്കി വാങ്ങിയ വിമാനങ്ങള്‍ ഡൊമനിക്കന്‍ റിപ്പബ്ലിക് വാങ്ങിയത് 602 കോടിക്കായിരുന്നു. ഈ രണ്ടു തുകകള്‍ തമ്മിലുള്ള അന്തരമാണ് ബ്രസീല്‍ പത്രം ചൂണ്ടിക്കാട്ടിയത്. വന്‍ തുകയ്‌ക്ക് ഇന്ത്യയുമായി ഇടപാടു നടത്താന്‍ ഇടനിലക്കാരന്‍ വന്‍തുക കമ്മിഷന്‍ വാങ്ങിയെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രിട്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആകാശമധ്യേ ഇന്ധനം നിറയ്‌ക്കാന്‍ ശേഷിയുള്ള എംബ്രാറിര്‍ 145 വിമാനത്തിന് 10 മുതല്‍ 12 മണിക്കൂര്‍ വരെ പറക്കാനും 24 ടണ്‍ ഭാരം വഹിക്കാനും കഴിയും. എംബ്രാറിന്റെ ഇടപാടുകള്‍ 2010 മുതല്‍ അമേരിക്കന്‍ നിരീക്ഷണത്തിലായിരുന്നു. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന കേന്ദ്രമായ ഡി.ആര്‍.ഡി.ഒയ്‌ക്ക് വേണ്ടിയാണ് ഇന്ത്യ എംബ്രാര്‍ 145 ജെറ്റ് വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പിട്ടത്.