ധീരജവാന്‍റെ മൃതദേഹത്തിനരികെ നിന്നുള്ള ഫോട്ടോ; വ്യക്തിഹത്യയ്ക്കെതിരെ പരാതിയുമായി കണ്ണന്താനം
കശ്മീരിൽ കൊല്ലപ്പെട്ട വസന്തകുമാറിന്‍റെ ഫോട്ടോ വെച്ച് തെറ്റായ പ്രചാരണം നടത്തുന്നുവെന്ന് കണ്ണന്താനം. സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി.
ദില്ലി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി ആര്‍ പി എഫ് ജവാന്‍ വസന്തകുമാറിന്‍റെ മൃതദേഹത്തിനരികെനിന്നുള്ള ഫോട്ടോ പ്രചരിക്കുന്ന സംഭവത്തില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഡിജിപിക്ക് പരാതി നൽകി. സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം നടത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം. വസന്തകുമാറിന്‍റെ മൃതദേഹത്തിനരികെനിന്നുള്ള ഫോട്ടോ വെച്ച് തെറ്റായ പ്രചാരണം നടത്തുന്നുവെന്നും കണ്ണന്താനം ആരോപിക്കുന്നു.
സൈനികന്‍റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ മൃതശരീരത്തിന് മുന്നിൽ നിന്ന് പകർത്തിയ ചിത്രം കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ഫേസ്ബുക്കിൽ ഷെയർ ചെയ്തത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. കേന്ദ്രമന്ത്രിയുടെ ചിത്രത്തെ വിമര്‍ശിച്ച് നിരവധി കമന്റുകളാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റും ചിത്രവും വിവാദമായതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രസ്തുത പോസ്റ്റ് ഫേസ്ബുക്കില്‍ നിന്നും പിന്‍വലിച്ചു.
വി വി വസന്തകുമാറിന്‍റെ അന്ത്യകര്‍മങ്ങള്‍ക്കിടെ സെല്‍ഫി എടുത്തെന്ന ആരോപണം തെറ്റാണെന്നും കേന്ദ്രമന്ത്രി അല്‍ഫോൻസ് കണ്ണന്താനം വിശദീകരിച്ചു. വീരമൃത്യു വരിച്ച ജവാന്‍റെ വസതിയിൽ ആദരാഞ്ജലികൾ അർപ്പിച്ചു മുന്നോട്ടു കടക്കുമ്പോൾ ആരോ എടുത്ത് സോഷ്യൽ മീഡിയ കൈകാര്യം ചെയുന്ന തന്‍റെ ഓഫീസിലേക്ക് അയച്ചു കൊടുത്തതാണ് ആ ചിത്രമെന്നാണ് കണ്ണന്തത്തിന്‍റെ വിശദീകരണം. തന്‍റെ ഫേസ്ബുക്കിലൂടെയാണ് കണ്ണന്താനം ഇക്കാര്യം പറഞ്ഞത്.
Also Read: 'സെൽഫി എടുക്കാറില്ല, ഇതുവരെ എടുത്തിട്ടുമില്ല'; വിവാദ ചിത്രത്തിന് വിശദീകരണവുമായി കണ്ണന്താനം