കാവിയടിച്ച അംബേദ്കര്‍ പ്രതിമക്ക് നീല പൂശി സമാജ് പാര്‍ട്ടി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കാവിയടിച്ച അംബേദ്കര്‍ പ്രതിമയ്ക്ക് നീല പൂശി ബി.എസ്.പി പ്രവര്‍ത്തകര്‍. ബദയൂണ്‍ ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം സ്ഥാപിച്ച പ്രതിമയ്ക്കാണ് സംഘപരിവാര്‍ കാവി പൂശിയിരുന്നത്. ഇതിനെതിരെ പ്രതിഷേധവുമായി സ്ഥലത്തെത്തിയ ബി.എസ്.പി പ്രവര്‍ത്തകര്‍ പ്രതിമക്ക് നീല നിറം പൂശുകയായിരുന്നു.

Scroll to load tweet…


ദുംഗ്രൈയ്യ ഗ്രാമത്തില്‍ സ്ഥാപിച്ചിരുന്ന അംബേദ്കര്‍ പ്രതിമ വെള്ളിയാഴ്ച രാത്രി ചിലര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ സമരം നടത്തിയിരുന്നു. പിന്നലെ, പുതിയതായി സ്ഥാപിച്ച പ്രതിമ ഞായറാഴ്ച അനാച്ഛാദനം ചെയ്തപ്പോഴാണ് അംബേദ്കറിന്‍റെ കോട്ടിന് കാവി നിറമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സാധാരണ നീല നിറമാണ് അംബേദ്കര്‍ പ്രതിമകളില്‍ ഉപയോഗിക്കാറുള്ളത് എന്നിരിക്കെ കാവി നിറം പൂശിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. കഴിഞ്ഞ ദിവസം ഭരണഘടനാ ശില്‍പിയായ അംബേദ്കറുടെ പേര് ഭീംറാവു അംബേദ്കര്‍ എന്നതില്‍ നിന്ന് ‘ഭീംറാവു റാംജി അംബേദ്കര്‍’ എന്ന് മാറ്റി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. 

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സര്‍ക്കാര്‍ ബസ്സുകള്‍, സ്‌കൂള്‍ ബാഗുകള്‍, സര്‍ക്കാര്‍ ലഘുലേഖകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥ രുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍, കെട്ടിടങ്ങള്‍ എന്നിവയൊക്കെ കാവിനിറത്തിലാക്കിയത് വലിയ വിവാദമായിരുന്നു. ലഖ്നൗവിലെ ഹജ്ജ് ആസ്ഥാനത്തേക്കും കാവി നിറം എത്തിയിരുന്നു. വെള്ളനിറത്തിലുള്ള കെട്ടിടത്തിന്റെ ചുവരും മതിലും കാവി നിറമടിച്ച് മാറ്റി. മുസ്‌ലിം സമുദായത്തിന്റെ വിശ്വാസത്തിന്റെ കൂടി ഭാഗമായ കെട്ടിടത്തിന്റെ നിറമാണ് യോഗി സര്‍ക്കാര്‍ കാവിയാക്കി മാറ്റിയത്. ഇക്കഴിഞ്ഞ ഒക്ടബോറില്‍, സംസ്ഥാനത്തെ ഭരണ സിരാകേന്ദ്രത്തിന്റെ മുഖ്യകാര്യാലയത്തിനും കാവി നിറം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസായ ലാല്‍ ബഹദൂര്‍ ശാസ്ത്രിഭവനിലും സെക്രട്ടറിയേറ്റിലുമാണ് കാവി പൂശിയത്.