ഇറാനും അമേരിക്കയും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന സാമ്പത്തിക ഉപരോധം പിന്‍വലിക്കുന്നതിന്റെ ഭാഗമായി ഹേഗിലെ അന്താരാഷ്‌ട്ര ട്രൈബ്യൂണലിലെ ധാരണ പ്രകാരമാണ് പുതിയ നീക്കം. അമേരിക്കയുടെ കൈവശമുള്ള ഇറാന്റെ 40 കോടി ഡോളര്‍ തിരിച്ചു നല്‍കാനാണ് അമേരിക്കയുടെ തീരുമാനം. ഇതിന്റെ ആദ്യ ഘട്ടമായി 35 വ‍ര്‍ഷത്തെ പലിശയായ 130 കോടി ഡോള‍‍ര്‍ നല്‍കുമെന്ന് അമേരിക്ക അറിയിച്ചു.

അമേരിക്കയില്‍ നിന്ന് ആയുധം വാങ്ങുന്നതിനായി പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ഇറാന്‍ തുക നിക്ഷേപിച്ചത്. എന്നാല്‍ 1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. പണം തിരിച്ചു നല്‍കുന്നതിലൂടെ വര്‍ഷങ്ങളായി തുടരുന്ന ശീതസമരം അവസാനിക്കുന്നതിന്റെ സൂചനയാണെന്നാണ് കരുതുന്നത്. എന്നാല്‍ ഇറാനില്‍ തടവിലുള്ള അമേരിക്കന്‍ പൗരന്മാരെ വിട്ടയക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത പുറത്തു വന്നത് അമേരിക്കയ്‌ക്ക് തിരിച്ചടിയായി. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാഖ് ഒബാമയും വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും വാര്‍ത്ത നിഷേധിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.