വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് അമ്മയുടെ വനിതാ എക്സിക്യൂട്ടീവ് അംഗങ്ങളും കക്ഷി ചേരുന്നത്. 

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ താരസംഘടനയായ അമ്മയും കക്ഷിചേരുന്നു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടി ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് അമ്മയുടെ വനിതാ എക്സിക്യൂട്ടീവ് അംഗങ്ങളും കക്ഷി ചേരുന്നത്. 

കേസില്‍ വിചാരണ വേഗത്തിലാക്കണമെന്നും പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്നുള്ള ആക്രമിക്കപ്പെട്ട നടിയുടെ ഹർജിയിലാണ് താരസംഘടനയിലെ വനിതാ ഭാരവാഹികള്‍ കക്ഷിചേരാന്‍ തീരുമാനിച്ചത്. സംഘടനയിലെ എക്സിക്യുട്ടീവ് ഭാരവാഹികളായ രചനാ നാരായണന്‍കുട്ടി,ഹണിറോസ് എന്നിവരാണ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുക. 

ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി താരസംഘടനയില്‍നിന്നും മാറി സിനിമയിലെ വനിതാ പ്രവർത്തകർക്കായി രൂപീകരിച്ച വുമൺ ഇൻ സിനിമാ കളക്ടീവിലെ അംഗങ്ങള്‍ അമ്മയുടെ നിലപാടുകള്‍ക്കെതിരെ പരസ്യമായി പ്രതികരിക്കുകയും നാല് നടിമാർ സംഘടനിയില്‍നിന്നും രാജിവയ്ക്കുകയും ചെയ്തിരുന്നു.

തർക്കം പരിഹരിക്കുന്നതിനായി ഈ മാസം ഏഴിനാണ് ഡെബ്ള്യൂസിസി അംഗങ്ങളുമായി അമ്മ ചർച്ച നിശ്ചയിച്ചിരിക്കുന്നത്. ഇതിനുമുന്നോടിയായുള്ള താരസംഘടനയുടെ ഒത്തുതീർപ്പു ഫോർമുലയുടെ ഭാഗമായാണ് ഈ നീക്കമെന്നും കരുതുന്നുണ്ട്.