അമ്മ ബിന്ദു മകന് വൃക്ക നല്‍കാന്‍ തയ്യാറായത്. എന്നാല്‍ ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സക്കുമായുള്ള 15 ലക്ഷം രൂപ കണ്ടെത്താന്‍ മാര്‍ഗമില്ലാതെ വന്നതോടെയാണ് പഞ്ചായത്ത് മുന്‍കൈയെടുത്ത് ജീവകാരുണ്യ സമിതി രൂപീകരിച്ചത്. 

അമ്പലപ്പുഴ: അനന്തുവിന് വൃക്ക നല്‍കാന്‍ നൊന്തു പ്രസവിച്ച മാതാവ് തയ്യാര്‍. എന്നാല്‍ ശസ്ത്രക്രിയക്ക് പണമില്ലാത്തതിനാല്‍ ഒരു കുടുംബം ദുരിതത്തില്‍. പണം കണ്ടെത്താന്‍ പഞ്ചായത്തില്‍ പൊതു പിരിവ് നടക്കുന്നു. പുറക്കാട് പഞ്ചായത്ത് ഒന്നാം വാര്‍ഡ് പുത്തന്‍പറമ്പില്‍ ദിന ലാല്‍ ബിന്ദു ദമ്പതികളുടെ മകന്‍ അനന്തു(18) വിന്റെ ഇരു വൃക്കകളുടെ പ്രവര്‍ത്തനവും നിലച്ചിരിക്കുകയാണ്. 

നിര്‍മാണത്തൊഴിലാളിയായ ദിനലാലിന് മകന്‍റെ ശസ്ത്രക്രിയക്കുള്ള ഭീമമായ തുക കണ്ടെത്താന്‍ യാതൊരു മാര്‍ഗവുമില്ല. ഈ സാഹചര്യത്തിലാണ് അമ്മ ബിന്ദു മകന് വൃക്ക നല്‍കാന്‍ തയ്യാറായത്. എന്നാല്‍ ശസ്ത്രക്രിയയ്ക്കും തുടര്‍ ചികിത്സക്കുമായുള്ള 15 ലക്ഷം രൂപ കണ്ടെത്താന്‍ മാര്‍ഗമില്ലാതെ വന്നതോടെയാണ് പഞ്ചായത്ത് മുന്‍കൈയെടുത്ത് ജീവകാരുണ്യ സമിതി രൂപീകരിച്ചത്. 

സമിതിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച പതിനൊന്ന് വാര്‍ഡുകളില്‍ പൊതു പിരിവ് നടക്കുമെന്ന് സമിതി ചെയര്‍പേഴ്‌സണ്‍ കൂടിയായ പഞ്ചായത്ത് പ്രസിഡന്‍റ് റഹ്മത്ത് ഹാമിദ്, ജനറല്‍ കണ്‍വീനര്‍ അഡ്വ: വി എസ് ജിനു രാജ്, പി ജി സൈറസ്, ജി ഓമനക്കുട്ടന്‍ എന്നിവര്‍ അറിയിച്ചു. രാവിലെ 8 മുതല്‍ ഉച്ചക്ക് ഒരു മണി വരെ നടക്കുന്ന പൊതു പിരിവിലേക്ക് ഒരു സാധാരണ കുടുംബം 500 രൂപയും സാമ്പത്തിക ശേഷിയുള്ളവര്‍ പരമാവധി തുകയും നല്‍കണമെന്നും സമിതി ഭാരവാഹികള്‍ അറിയിച്ചു. 

സമാഹരിക്കുന്ന ഫണ്ട് ജീവന്‍ രക്ഷാസമിതി ചെയര്‍പേഴ്‌സണ്‍, ജനറല്‍ കണ്‍വീനര്‍, ഒന്നാം വാര്‍ഡംഗം എന്നിവരുടെ പേരുകളില്‍ സംയുക്തമായി രൂപീകരിച്ച അക്കൗണ്ടില്‍ നിക്ഷേപിക്കും. ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ഡയാലിസിസിന് വിധേയമാകാന്‍ പ്രവേശിച്ചിരിക്കുന്ന അനന്തുവിന്‍റെ ശസ്ത്രക്രിയ അടുത്ത മാസം 12 ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നടക്കും. അനന്തുവിനെ സഹായിക്കാന്‍ സന്‍മനസുള്ളവര്‍ ഇന്ത്യന്‍ ബാങ്ക് അമ്പലപ്പുഴ ശാഖയിലെ 6643198111 എന്ന അക്കൗണ്ട് നമ്പരില്‍ പണം നിക്ഷേപിക്കുക. IFSC Code: IDIB 000A177