തൃശൂര്‍: നെഹ്‌റു കുടുംബത്തിനെതിരായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തിനെതിരെ അനില്‍ അക്കര എംഎല്‍എ. സ്ത്രീത്വത്തെ അവഹേളിച്ച കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അനില്‍ അക്കര വനിത കമ്മീഷന് പരാതി നല്‍കി. നെഹ്‌റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് അന്യം നിന്നുപോകുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു എംഎല്‍എയുടെ പരാതി. ഇന്ത്യന്‍ സ്ത്രീത്വത്തെയും മാതൃത്വത്തെയും അപമാനിക്കുന്നതാണു പ്രസ്താവനയെന്നും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് അനില്‍ അക്കര എം.എല്‍.എ വനിത കമ്മീഷനെ സമീപിച്ചത്. 

കോടിയേരി ബാലകൃഷ്ണന്റെ വിവാദ പ്രസ്താവനയെ കോണ്‍ഗ്രസ് നേതാക്കളായ കെ.പി.സി.സി. പ്രസിഡന്റ് എം.എം ഹസനും മുല്ലപ്പള്ളി രാമചന്ദ്രനും ശക്തമായി വിമര്‍ശിച്ചു. വഞ്ചിയൂര്‍ ഏരിയാ സമ്മേളനത്തിലായിരുന്നു കോടിയേരി ബാലകൃഷ്ണന്റ വിവാദമായ പ്രസംഗം. നെഹ്‌റു കുടുംബത്തിലെ സ്ത്രീകള്‍ പ്രസവം നിര്‍ത്തിയാല്‍ കോണ്‍ഗ്രസ് അന്യംനിന്ന് പോകുമെന്നായിരുന്നു കോടിയേരിയുടെ പ്രസ്താവന. ഇതിനെതിരാണ് രൂക്ഷവിമര്‍ശനങ്ങള്‍ ഉയരുന്നത്. ചരിത്രബോധവും സംസ്‌കാരവും ഇല്ലാത്തയാളാണ് കോടിയേരി ബാലകൃഷ്ണനെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്റ പ്രതികരണം. അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെ തടവറയിലായ കോടിയേരിയുടെ പ്രസ്താവന രാഷ്ട്രീയ അന്തസിന് ചേര്‍ന്നതല്ലെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റ വിമര്‍ശനം.