സമരത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല.

മുംബൈ: ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം അണ്ണാ ഹസാരെ ദില്ലിയില്‍ വീണ്ടും നിരാഹാര സമരം തുടങ്ങി. കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല നിരാഹാര സമരം. ശക്തമായ ജന്‍ലോക്പാല്‍ ബില്‍ കൊണ്ടുവരിക, കര്‍ഷകപ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അഴിമതിവിരുദ്ധ സേനാനിയായ അണ്ണാ ഹസാരെ ദില്ലിയിലെ രാംലീല മൈതാനത്ത് അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്.

സമരത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ആവശ്യങ്ങള്‍ ഉന്നയിച്ചു പലവട്ടം കത്തയച്ചിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കാത്തതിലെ നീരസം ഹസാരെ പ്രകടിപ്പിച്ചിരുന്നു.

സമരത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികളെ സ്വാഗതം ചെയ്യുന്നുവെങ്കിലും വേദി പങ്കിടാന്‍ രാഷ്‌ട്രീയ നേതാക്കളെ അനുവദിക്കില്ല. സമരത്തിന്റെ ആസൂത്രണ, നടത്തിപ്പു ചുമതല വഹിക്കുന്ന കോര്‍ കമ്മിറ്റി അംഗങ്ങളോടു ഭാവിയില്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്ന് എഴുതിവാങ്ങുകയും ചെയ്തിട്ടുണ്ട്.