15 കാരനായ മുഹമ്മദ് അമീന്‍ പൊന്നാനിയിലെ ഒരു അറബിക് കോളേജിലാണ് പഠിച്ചിരുന്നത്. കോളേജ് അടച്ചതിനെ തുടര്‍ന്ന് ഈ മാസം ആറാം തീയതി താനൂരിലെ വീട്ടിലെ അമീനെ ഡിഫ്തീരിയ ലക്ഷണങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അമീന്‍ ഇതുവരെ പ്രതിരോധകുത്തിവെയ്പ്പുകളൊന്നും എടുത്തിരുന്നില്ല. തൊണ്ടവേദന പിന്നാലെ അമീന് ആസ്തമ ബാധിച്ചു. തുടര്‍ന്ന് ഹൃദയപേശികള്‍ ദുര്‍ബലമാകുന്ന അവസ്ഥയുണ്ടായി. ഈ ഘട്ടത്തിലാണ് മരണം സംഭവിച്ചത്. ഡിഫ്തീരിയ ലക്ഷണങ്ങളുമായി മലപ്പുറം ജില്ലാക്കാരായ രണ്ടു കുട്ടികളെക്കൂടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെങ്കിലും ഇവരുടെ നില തൃപ്തികരമാണ്.

കഴിഞ്ഞ വര്‍ഷം മലപ്പുറം ജില്ലയില്‍ രണ്ടു കുട്ടികള്‍ ഡിഫ്തീരിയ ബാധിച്ച് മരിക്കുകയും അഞ്ചു പേര്‍ക്ക് അസുഖം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പ് വിപുലമായി തന്നെ വാക്‌സിനേഷന്‍ പ്രചാരണങ്ങളും ജില്ലയില്‍ നടത്തിയിരുന്നു. ഇതൊന്നും പൂര്‍ണഫലം കണ്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍.