ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് വിശ്വാസത്തെ പിടിച്ചുകുലുക്കിയ സംഭവമെന്ന് ഫരീദാബാദ് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണക്കുളങ്ങര. 'നീതിക്കായി തെരുവിലിറങ്ങിയ കന്യാസ്ത്രീകളെ പിന്തുണയ്ക്കുന്നു'. 'കന്യാസ്ത്രീകളുടെ സമരത്തിന് ന്യായമുണ്ട്' . മതപുരോഹിതർക്കെതിരെയുള്ള കേസ് കാരണം ആർക്കെങ്കിലും വിശ്വാസ തകർച്ച ഉണ്ടായിട്ടുണ്ടെങ്കിൽ പരസ്യമായി മാപ്പു ചോദിക്കുന്നുവെന്നും ആർച്ച് ബിഷപ്പ് . 


ദില്ലി: ബിഷപ്പ് ഫ്രങ്കോയുടെ അറസ്റ്റ് ഉള്‍പ്പടെ വൈദികര്‍ക്കെതിരെയുളള കേസുകള്‍ മൂലം ആര്‍ക്കെങ്കിലും വിശ്വാസത്തകര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കില്‍ പരസ്യമായി മാപ്പ് ചോദിക്കുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര. നീതി തേടിയുള്ള കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം ദില്ലിയില്‍ പറഞ്ഞു. 

ഫരീദാബാദ് രുപതയുടെ ആഭിമുഖ്യത്തില്‍ നടന്ന ബൈബിള്‍ കണ്‍വന്‍ഷനിലായിരുന്നു ആര്‍ച്ച് ബിഷപ്പിന്‍റെ മാപ്പുപറച്ചില്‍. അടുത്തിടെയുണ്ടായ പല വിവാദങ്ങളും സഭയെ പിടിച്ചുകുലുക്കിയെന്ന് കുര്ബാനക്കിടെ നടന്ന പ്രസംഗത്തില്‍ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര പറഞ്ഞു. ഭൂമിവിവാദം, ബലാത്സംഗക്കേസില്‍ അഞ്ച് പുരോഹിതരുടെ അറസ്റ്റ്, കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പിന്‍റെ അറസ്റ്റ് തുടങ്ങിയവ ആദ്ദഹം ചൂണ്ടിക്കാട്ടി. എന്തിന് കൂദാശക്ക് പോകണം എന്ന് വിശ്വാസികള്‍ ചിന്തിക്കുന്ന നിലവരെയെത്തി.

നീതിക്കായി തെരുവിലിറങ്ങിയ കന്യാസ്ത്രീകള്‍ക്കൊപ്പമാണ് താനെന്ന് പിന്നീട് വാര്‍ത്താക്കുറിപ്പില്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ഇതാദ്യമായല്ല സഭ തെരുവിലിറങ്ങുന്നത്. ക്രിസ്തുവിന്‍റെ ആറാം തിരുമുറിവ് നാടകത്തിനെതിരെ വിശ്വാസികളെ തെരുവിലിറക്കിയത് ആര്ച്ച് ബിഷപ്പ് ജോസഫ് കുണ്ടുകുളമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.