രണ്ട് ജയങ്ങളില്‍ നിന്ന് ആറ് പോയിന്‍റ് നേടിക്കഴിഞ്ഞ ക്രൊയേഷ്യ മാത്രമാണ് രണ്ടാം റൗണ്ടിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചിട്ടുള്ളത്

മോസ്‌കോ: ആവേശകരമായ നൈജിരിയ ഐസ് ലാന്‍ഡ് പോരാട്ടം അവസാനിച്ചപ്പോള്‍ അര്‍ജന്റീനയ്ക്ക് ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ പ്രവേശിക്കാന്‍ നേരിയ സാധ്യത തെളിയുന്നു. അഹമ്മദ് മൂസയുടെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നൈജീരിയ ഐസ് ലാന്‍ഡിനെ കീഴടക്കിയതില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് അര്‍ജന്‍റീനയുടെ ആരാധകരാകും.

ഡി ഗ്രൂപ്പിലെ അവസാന റൗണ്ട് പോരാട്ടങ്ങള്‍ ഇതോടെ മരണതാളത്തിലാകുമെന്നുറപ്പായി. അര്‍ജന്‍റീനയ്ക്ക് മാത്രമല്ല നൈജീരയ്ക്കും ഐസ് ലാന്‍ഡിനും വേണമെങ്കില്‍ പ്രീ ക്വാര്‍ട്ടറിലെത്താമെന്നതാണ് ഏറ്റവും വലിയ സവിഷേശത.

അര്‍ജന്‍റീനയുടെ സാധ്യത ഇനി ഇങ്ങനെ

രണ്ട് ജയങ്ങളില്‍ നിന്ന് ആറ് പോയിന്‍റ് നേടിക്കഴിഞ്ഞ ക്രൊയേഷ്യ മാത്രമാണ്ഗ്രൂപ്പില്‍ നിന്ന് രണ്ടാം റൗണ്ടിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചിട്ടുള്ളത്. രണ്ടാം സ്ഥത്ത് നിലവില്‍ നൈജിരയയും മൂന്നാം സ്ഥാനത്ത് ഐസ് ലാന്‍ഡുമാണ്. അവസാന സ്ഥാനത്താണ് മെസിയുടെ അര്‍ജന്‍റീന. അവസാന ലീഗ് മത്സരത്തില്‍ നൈജീരയയെ കീഴടക്കണമെന്നതാണ് അര്‍ജന്‍റീനയുടെ മുന്നിലെ ആദ്യ കടമ്പ. നൈജീരയയെ തോല്‍പ്പിച്ചാല്‍ മാത്രം അര്‍ജന്‍റീനയ്ക്ക് നോക്കൗട്ടിലെത്താന്‍ സാധിക്കില്ല. ക്രൊയേഷ്യയ്ക്കെതിരായ മത്സരത്തില്‍ ഐസ് ലന്‍ഡ് പരാജയപ്പെടുകയും വേണം മെസിക്കും സംഘത്തിനും രണ്ടാം റൗണ്ടിലേക്ക് മാര്‍ച്ച് ചെയ്യാം. ക്രൊയേഷ്യയെ ഐസ് ലാന്‍ഡ് പരാജയപ്പെടുത്തിയാലും അര്‍ജന്‍റീനയ്ക്ക് വേണമെങ്കില്‍ നോക്കൗട്ടിലെത്താം. പക്ഷെ നൈജീരിയയെ വമ്പന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തണമെന്ന് മാത്രം.

നൈജീരിയയുടെ സാധ്യത

അര്‍ജന്‍റീനയ്ക്കെതിരായ മത്സരത്തില്‍ വിജയം മാത്രം മതി നോക്കട്ടിലേക്ക് കുതിക്കാന്‍. അര്‍ജന്‍റീനയ്ക്കെതിരായ മത്സരത്തില്‍ സമനില പിടിക്കാനായാലും നൈജീരിയയ്ക്ക് രണ്ടാം റൗണ്ടിലെത്താം. എന്നാല്‍ ക്രൊയേഷ്യയെ ഐസ് ലാന്‍ഡ് വന്‍ മാര്‍ജിനില്‍ അട്ടിമറിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും

ഐസ് ലാന്‍ഡിന്‍റെ സാധ്യത

ക്രൊയേഷ്യയ്ക്കെതിരായ മത്സരത്തില്‍ വമ്പന്‍ ജയം നേടണം, ഒപ്പം അര്‍ജന്‍റീന നൈജീരിയയെ ചെറിയ മാര്‍ജിനില്‍ പരാജയപ്പെടുത്തണം. അര്‍ജന്‍റീനയും നൈജീരയയും തമ്മിലുള്ള മത്സരം സമനിലയിലായാല്‍ ക്രൊയേഷ്യയ്ക്കെതിരെ വലിയ വിജയം നേടിയാല്‍ ഐസ് ലാന്‍ഡാകും രണ്ടാം റൗണ്ടിലേക്ക് പറക്കുക.