ക്രൊയേഷ്യക്കെതിരായ മത്സരം മെസിയുടെ കളിക്ക് അനുയോജ്യമായ രീതിയിലായിരുന്നില്ല ആസൂത്രണം ചെയ്തതെന്ന് സാംപോളി സമ്മതിച്ചു

മോസ്കോ: ലോകകപ്പില്‍ ക്രൊയേഷ്യക്കെതിരായ തോല്‍വിക്ക് പിന്നാലെ അര്‍ജന്റീന ടീം അംഗങ്ങള്‍ പരിശീലകനെതിരെ രംഗത്തെത്തിയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോച്ച് ജോര്‍ജ് സാംപോളി. പോയവാരം അര്‍ജന്റീനയെ സംബന്ധിച്ചിടത്തോളം കഠിനമായിരുന്നുവെന്നും നെജീരിയിക്കെതിരെയാണ് ആര്‍ജന്റീനയുടെ ശരിക്കുള്ള ലോകകപ്പ് തുടങ്ങുന്നതെന്നും സാംപോളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ക്രൊയേഷ്യക്കെതിരായ തോല്‍വിക്ക് പിന്നാലെ അര്‍ജന്റീന താരങ്ങള്‍ സാംപോളിക്കെതിരെ പരസ്യമായി രംഗത്തെത്തിയെന്നും അദ്ദേഹത്തെ അടിയന്തിരമായി നീക്കണമെന്ന് ആവശ്യപപെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

1986ലെ ലോകകപ്പ് വിജയിച്ച ടീം അംഗവും ടീം മാനേജരുമായ ജോര്‍ജ് ബുറാച്ചയെ കോച്ച് ആക്കണമെന്ന് കളിക്കാര്‍ ആവശ്യപ്പട്ടതായും വാര്‍ത്തകളുണ്ടായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് സാംപോളിയുടെ വിശദീകരണം. ക്രൊയേഷ്യക്കെതിരായ മത്സരം മെസിയുടെ കളിക്ക് അനുയോജ്യമായ രീതിയിലായിരുന്നില്ല ആസൂത്രണം ചെയ്തതെന്ന് സാംപോളി സമ്മതിച്ചു. നൈജീരിയക്കെതിരെ ഇത് തിരുത്തുമെന്നും മെസിയിലേക്ക് കൂടുതല്‍ പന്ത് എത്തുന്ന തരത്തില്‍ കളി മാറുമെന്നും സാംപോളി പറഞ്ഞു.

ഇരു ടീമുകളും പ്രീ ക്വാര്‍ട്ടര്‍ യോഗ്യതക്കായി പരമാവധി പരിശ്രമിക്കുമെന്നതിനാല്‍ മത്സരം എളുപ്പമാകില്ലെന്നും അതേസമയം മികച്ച പോരാട്ടം പ്രതീക്ഷിക്കാമെന്നും സാംപോളി പറഞ്ഞു.