നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു; കശ്മീരില്‍ ബന്ദ് തുടരുന്നു
വിഘടനവാദികൾ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ബന്ദിനിടെ ജമ്മുകശ്മീരിലെ പൂഞ്ചിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു. സംസ്ഥാനത്ത് ഏഴിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സമാധത്തിനായി എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു.
ഇന്ന് പുലര്‍ച്ചെയാണ് പൂഞ്ചിലെ കൃഷ്ണഘാട്ടി മേഖലയിൽ നിഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചത്. മേഖലയിൽ ഭീകരര്‍ക്കായുള്ള തെരച്ചിൽ ശക്തമാക്കി. രണ്ട് ദിവസത്തിനിടെ നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴാമത്തെ ഭീകരനെയാണ് സൈന്യം വധിക്കുന്നത്. ഹിസ്ബുൾ മുജാഹിദ്ദീന്‍ കമാൻഡര്‍ ബുര്‍ഹാൻ വാനിയുടെ പിൻഗാമി സബ്സര്‍ അഹമ്മദ് ഭട്ടിന്‍റെ മരണത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളിൽ ഒരു നാട്ടുകാരൻ മരിച്ചതിൽ പ്രതിഷേധിച്ച് വിഘടനവാദി സംഘടനകൾ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ബന്ദിൽ ജമ്മു കശ്മീര്‍ നിശ്ചലമായി.
ഏഴ് പൊലീസ് സ്റ്റേഷനുകൾക്ക് കീഴിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്‍റര്‍നെറ്റ് സേവനങ്ങൾക്ക് പുറമേ ടെലഫോൺബന്ധവും തടഞ്ഞു. ബരാമുള്ള മുതല്‍ ബന്നിഹാല്‍ വരെയുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി. കശ്മീര്‍ താഴ്‌വരയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും രണ്ടുദിവസത്തെ അവധി നൽകി. സബ്സർ ഭട്ടിന്റെ ഖബറടക്ക ചടങ്ങുകൾക്കിടെ സംഘര്‍ഷവും പ്രതിഷേധവുമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കി. സമാധാനത്തിനായി ഒരു മനസ്സോടെ പരിശ്രമിക്കണമെന്ന് മൻ കി ബാത്ത് റേഡിയോ പ്രഭാഷണ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു.