ആലുവ റെയില്‍വെ സ്റ്റേഷനില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ ഇതരസംസ്ഥാന തൊഴിലാളിയില്‍ നിന്ന് ഒന്നരക്കിലോ കഞ്ചാവും ബ്രൗണ്‍ഷുഗറും പിടിച്ചെടുത്തു. എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗിന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന.


പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദില്‍ നിന്നും ട്രെയിനില്‍ കൊണ്ടുവന്ന ലഹരിമരുന്നാണ് എക്‌സൈസ് സംഘം പിടികൂടിയത്. മയക്കുമരുന്ന് കടത്തിയ മൂര്‍ഷിദാബാദ് സ്വദേശി സിങ്കുസേക്കിനെ അറസ്റ്റ് ചെയ്തു. അമ്പതിനായിരം രൂപയോളം വില വരുന്ന ബ്രൗണ്‍ഷുഗറും ഒന്നരലക്ഷത്തോളം വിലയുള്ള ഒന്നരക്കിലോ കഞ്ചാവും ഇയാളില്‍ നിന്ന് കണ്ടെടുത്തു. ബാഗിലും ശരീരത്തിന്‍റെ ഭാഗങ്ങളിലും കെട്ടിവച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെടുത്തത്.

ചോദ്യം ചെയ്യലില്‍ സിങ്കുസേക്കിന്‍റെ സുഹൃത്തുക്കളും ബന്ധുക്കളും സമാനമായ രീതിയില്‍ പതിവായി മയക്കുമരുന്ന് കടത്താറുണ്ടെന്ന് സമ്മതിച്ചു. ഇതരസംസ്ഥാനക്കാര്‍ കൂടുതലായി എത്തുന്ന ട്രെയിനുകളില്‍ മഫ്തിയില്‍ പരിശോധന നടത്താനാണ് എക്‌സ്‍സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.