വണ്ടിപ്പെരിയാറില്‍ കള്ളനോട്ട് പിടിച്ച കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയില്‍. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 12 ആയി.വണ്ടിപ്പെരിയാറ്റില്‍ നിന്നും ബോഡിമേട്ടില്‍ നിന്നും 42 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്.

വണ്ടിപ്പെരിയാറ്റിലെ ഒരു പമ്പില്‍ നിന്ന് കള്ള നോട്ട് കിട്ടിയ സംഭവമാണ് കേസിലേക്ക് നയിച്ചത്. തുടര്‍ന്ന് പോലാസ് നടത്തിയ അന്വേഷണത്തില്‍, നെടുംകണ്ടം തുണ്ടിയില്‍ ദീപു എന്ന് വിളിക്കുന്ന ജോജോ ജോസഫിനെയും ഭാര്യ അനുപമയേയും കസ്റ്റഡിയിലെടുത്തു. പ്രതിയുടെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ നാല് ലക്ഷത്തിഏഴായിരം രൂപയുടെ 814 കള്ളനോട്ടുകള്‍ കണ്ടെടുത്തു. തുടര്‍ അന്വേഷണത്തിലാണ് ബോഡിമേട് ചെക്ക് പോസ്റ്റിന് സമീപത്തെ കള്ളനോട്ട് നിര്‍മാണ കേന്ദ്രത്തില്‍ നിന്ന് മുപ്പത്തിയേഴു ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരത്തി അഞ്ഞൂറു രൂപയുടെ കള്ളനോട്ടും എട്ട് പേരേയും പിടികൂടിയത് .കൂടുതല്‍ പ്രതികളുണ്ടെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് അന്വേഷണത്തിലാണ് ആലുവ സ്വദേശികള്‍ പിടിയിലായത്. അന്‍സാര്‍ ഇയാളുടെ രണ്ടാം ഭാര്യ ജുമയ്യ എന്നിവരാണ് പിടിയിലായത്. പിടിച്ചുപറി,കഞ്ചാവ് കേസടക്കം നിരവധി കേസുകളില്‍ പ്രതിയാണ് അന്‍സാര്‍.

ഒരു ലക്ഷം രൂപയുടെ യഥാര്‍ത്ഥനോട്ടുകള്‍ക്ക് പകരം നാലു ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് സംഘം നല്‍കിയിരുന്നത്. വിവിധ സംസ്ഥാനങ്ങളിലായി നിരവധി ഏജന്‍റുമാരും ഇവര്‍ക്കുണ്ട്. സംഘാംഗങ്ങള്‍ കടകളില്‍ നല്‍കി കള്ളനോട്ട് മാറ്റിയെടുക്കുന്നുമുണ്ടായിരുന്നു. ഇതിനകം രണ്ടു കോടിയുടെ പുതിയ കളളനോട്ടുകള്‍ അടിച്ച സംഘത്തിന്ടെ ലക്ഷ്യം 200 കോടിയായിരുന്നു. അതിനായി ചൈനയില്‍ നിന്ന് ഇവര്‍ ആധുനിക ഡിജിറ്റല്‍ പ്രിന്റും അഞ്ചു കോടിയുടെ നോട്ടിനുളള സാമഗ്രികളും എത്തിച്ചിരുന്നു.