ദില്ലി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സമരം അഞ്ചാം ദിവസത്തിലേക്ക് സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം
ദില്ലി: ദില്ലിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മന്ത്രിമാരും ലെഫ്. ഗവര്‍ണറുടെ വസതിയിൽ നടത്തുന്ന സത്യാഗ്രഹ സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം. സമരം അഞ്ചാം ദിവസവും പിന്നിടുന്ന സാഹചര്യത്തില്‍ പ്രശ്നം പരിഹരിക്കാൻ ഇടപെടാമെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് ആംആദ്മി പാര്‍ടി എം.പി സഞ്ജയ് സിംഗിനെ അറിയിച്ചു. പത്ത് ലക്ഷം പേരുടെ ഒപ്പുശേഖരിക്കാൻ പാര്‍ടി പ്രവര്‍ത്തകരോട് കെജരിവാൾ ആഹ്വാനം ചെയ്തു.
ദില്ലിയിൽ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തുടരുന്ന നിസഹകരണം അവസാനിപ്പിക്കാതെ ലെഫ്.ഗവര്‍ണറുടെ വസതിയിലെ സത്യാഗ്രഹ സമരം നിര്‍ത്തില്ലെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്‍റെ പ്രഖ്യാപനം. കെജരിവാളിനൊപ്പം സമരം നടത്തുന്ന മന്ത്രിമാരായ മനീഷ് സിസോദിയയുടെയും സത്യേന്ദ്ര ജയിനിന്‍റെയും ആരോഗ്യ സ്ഥിതി ഡോക്ടര്‍മാരെത്തി പരിശോധിച്ചു. ലെഫ്. ഗവര്‍ണറുടെ വസതിയിൽ ആംബുലൻസ് എത്തിക്കുകയും ചെയ്തു. ഉദ്യോഗസ്ഥര്‍ വിട്ടുനിന്നാൽ എങ്ങനെ സര്‍ക്കാരിനെ നയിക്കുമെന്ന് ചോദിച്ച് കെജരിവാൾ വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
പ്രശ്നം തീര്‍ക്കാൻ കേന്ദ്രം ഇടപെടാത്ത സാഹചര്യത്തിൽ 10 ലക്ഷം പേരുടെ ഒപ്പുശേഖരണം നടത്താൻ കെജരിവാൾ പാര്‍ടി പ്രവര്‍്ത്തകരോട് ആഹ്വാനം ചെയ്തു. കെജരിവാളിന്‍റെ സമരത്തെ എതിര്‍ത്ത് ബി.ജെ.പി എം.എൽ.എമാരും മേയര്‍മാരും കൗണ്‍സിലര്‍മാരും മുഖ്യമന്ത്രിയുടെ ഓഫീസിൽ കുത്തിയിരിക്കുകയാണ്. കെജരിവാളിനെ എതിര്‍ത്തി കോണ്‍ഗ്രസും രംഗത്തെത്തി. ദില്ലയിൽ കെജരിവാൾ നടത്തുന്ന സമരത്തിന് കേരള, ആന്ധ്ര മുഖ്യമന്ത്രിമാര്‍ പിന്തുണ പ്രഖ്യാപിച്ചു. ഇതിനിടെ പ്രശ്നപരിഹാരത്തിനായി ഇടപെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ആപ്പ് എം.പി സഞ്ജയ് സിംഗിനെ അറിയിച്ചു
