ബംഗളൂരു: കാവേരി പ്രശ്‌നത്തില്‍ ഇന്ന് കര്‍ണാടകയില്‍ ബന്ദ്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ബന്ദ്. കാവേരി ഹിതരക്ഷണ സമിതി ആഹ്വാനം ചെയ്ത ബന്ദിന് രണ്ടായിരത്തോളം സംഘടനകള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിക്കാതെ സമാധാനപരമായി ബന്ദ് ആചരിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ജനങ്ങളോട് അഭ്യര്‍ഥിച്ചു. 

സുപ്രീംകോടതി നിര്‍ദേശപ്രകാരം കര്‍ണാടക കാവേരി നദിയിലെ വെള്ളം തമിഴ്‌നാടിനു നല്‍കുന്നതിനെതിരേ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി ബന്ദ് നടത്തുന്നത്. വെള്ളം നല്‍കുന്നതിനെതിരേ കാവേരി മേഖലയില്‍ നടക്കുന്ന സമരത്തിന് സിനിമ മേഖലയില്‍നിന്ന് ഉള്‍പ്പെടെ പ്രമുഖര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. സമരം ശക്തമായതോടെ ബംഗളൂരു- മൈസൂര്‍ ദേശീയപാത ഉള്‍പ്പെടെയുള്ള റോഡുകളിലെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരുന്നു.