ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ, റോഡ് പാലം ബോഗിബീല്‍ ഇന്ന് തുറക്കും
4.9 കിലോമീറ്റർ നീളമുള്ള പാലം അസ്സമിലെ ദിബ്രുഗഡ്, ധേമാജി ജില്ലകളെ പരസ്പരം ബന്ധിപ്പിക്കും. അസമിൽ നിന്ന് അരുണാചലിലേക്കുള്ള ദൂരം 170 കിലോമീറ്റർ കുറയ്ക്കാനും പാലം സഹായിക്കും
അസ്സം: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ, റോഡ് പാലമായ അസമിലെ ബോഗിബീൽ ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ബ്രഹ്മപുത്ര നദിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന പാലത്തിൽ രണ്ട് നിലകളിലായാണ് റോഡും റെയിൽവെ ലൈനും സജ്ജീകരിച്ചിരിക്കുന്നത്. 4.9 കിലോമീറ്റർ നീളമുള്ള പാലം അസ്സമിലെ ദിബ്രുഗഡ്, ധേമാജി ജില്ലകളെ പരസ്പരം ബന്ധിപ്പിക്കും. അസമിൽ നിന്ന് അരുണാചലിലേക്കുള്ള ദൂരം 170 കിലോമീറ്റർ കുറയ്ക്കാനും പാലം സഹായിക്കും. അതിർത്തി മേഖലകളിലേക്കുള്ള നീക്കത്തിന് സഹായിക്കുമെന്നതിനാൽ പാലത്തിന് സൈനീക പ്രാധാന്യവുമുണ്ട്.
യൂറോപ്യന്‍ മാതൃകയില്‍ പൂര്‍ണ്ണമായും വെല്‍ഡ് ചെയ്ത് നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ പാലമാണ് ബോഗിബീല്‍. പൂര്‍ണ്ണമായും വെല്‍ഡ് ചെയ്ത് നിര്‍മ്മിക്കുന്ന പാലത്തിന് അറ്റകുറ്റപ്പണികള്‍ കുറവായിരുക്കുമെന്നാണ് എഞ്ചിയിര്‍മാര്‍ അവകാശപ്പെടുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ റെയില്‍ റോഡ് പാലവും ബോഗിബീല്‍ ആണ്. 5900 കോടി രൂപ മുടക്കിയാണ് 4.9 കിലോമീറ്റര്‍ നീളമുള്ള പാലം നിര്‍മ്മിച്ചിരിക്കുന്നത്. 1997 ജനുവരി 22 ന് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയാണ് പാലത്തിന് തറക്കല്ലിട്ടത്. 2002 ഏപ്രില്‍ 21 ന് അഡല്‍ ബിഹാരി വാജ്പേയി സര്‍ക്കാരാണ് നിര്‍മ്മാണം ആരംഭിച്ചത്. ഉദ്ഘാടന ദിവസമായ ഇന്ന് വാജ്പേയിയുടെ ജന്മദിനമാണ് എന്ന പ്രത്യേകതയുമുണ്ട്.