ആശുപത്രിയിലേക്ക് പോകും വഴി ചാത്തന്‍പാട് വെച്ച് യുവതിയുടെ നില മോശമാകുന്നത് കണ്ടതോടെ രഞ്ജിത്ത് ആംബുലന്‍സ് നിറുത്താന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് പ്രസവം എടുക്കുകയുമായിരുന്നു

തിരുവനന്തപുരം: 108 ആംബുലന്‍സില്‍ അസം സ്വദേശിനിയ്‌ക്ക് സുഖ പ്രസവം. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. പോത്തന്‍കോട് നനാട്ടുകാവില്‍ താമസിക്കുന്ന അസം സ്വദേശിനി ഫോറിനിസയ്‌ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് താജുദീന്‍ 108 ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. 

വിവരം ലഭിച്ച ഉടനെ വാമനപുരം കേന്ദ്രമാക്കി ഓടുന്ന ആംബുലന്‍സ് സ്ഥലത്തെത്തി. ആംബുലന്‍സിലെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ രഞ്ജിത്തിന്റെ പരിശോധനയില്‍ കുഞ്ഞ് പുറത്തു വരാറായെന്ന് മനസിലാക്കി. ഉടന്‍ തന്നെ ഫോറിനിസയെ ആംബുലന്‍സിലേക്ക് മാറ്റി. ആശുപത്രിയിലേക്ക് പോകും വഴി ചാത്തന്‍പാട് വെച്ച് യുവതിയുടെ നില മോശമാകുന്നത് കണ്ടതോടെ രഞ്ജിത്ത് ആംബുലന്‍സ് നിറുത്താന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് പ്രസവം എടുക്കുകയുമായിരുന്നു. കുഞ്ഞ് പുറത്തുവന്ന ഉടനെ പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി. പ്രഥമ ശുശ്രൂഷകള്‍ രഞ്ജിത്ത് ആംബുലന്‍സില്‍ വെച്ച് തന്നെ നല്‍കി. തുടര്‍ന്ന് ഉടന്‍ തന്നെ ആംബുലന്‍സ് ഡ്രൈവര്‍ മണികണ്ഠന്‍ അമ്മയെയും കുഞ്ഞിനെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. ഇരുവരും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.