ശബരിമല തന്ത്രി ജീവനക്കാരനല്ലെന്ന് തന്ത്രിമാരുടെ കൂട്ടായ്മ; കാര്യമറിയാൻ മാത്രമേ വിശദീകരണം തേടാവൂ
ശബരിമലയിലെ ആചാരങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ നടന്നപ്പോൾ പ്രായശ്ചിത്തമാണ് തന്ത്രി ചെയ്തതെന്ന് തന്ത്രിമാരുടെ കൂട്ടായ്മ. ജീവനക്കാരനെന്ന നിലയിലാണ് ദേവസ്വം ബോർഡ് വിശദീകരണം ചോദിച്ചതെങ്കിൽ തെറ്റാണെന്നും തന്ത്രിമാർ അഭിപ്രായപ്പെട്ടു.
കൊച്ചി: ശബരിമലയിലെ ആചാരങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ നടന്നപ്പോൾ പ്രായശ്ചിത്തമാണ് തന്ത്രി ചെയ്തതെന്ന് വിവിധ ക്ഷേത്രങ്ങളിലെ തന്ത്രിമാരുടെ കൂട്ടായ്മ. ഇക്കാര്യത്തിൽ ജീവനക്കാരമെന്ന നിലയിലാണ് ദേവസ്വം ബോർഡ് വിശദീകരണം ചോദിച്ചതെങ്കിൽ തെറ്റാണെന്നും തന്ത്രിമാർ അഭിപ്രായപ്പെട്ടു. കൊച്ചിയിൽ വിവിധ ക്ഷേത്രങ്ങളിലെ തന്ത്രിമാരുടെ യോഗത്തിനു ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശബരിമലയില്‍ ബിന്ദുവും കനകദുർഗ്ഗയും ദർശനം നടത്തിയതിന് പിന്നാലെ തന്ത്രി നട അടച്ച് ശുദ്ധിക്രിയ ചെയ്തത് വൻവിവാദമായിരുന്നു. ദേവസ്വം ബോർഡിന്‍റെ അനുവാദമില്ലാതെയുള്ള ശുദ്ധിക്രിയയിൽ ബോർഡ് തന്ത്രിയോട് വിശദീകരണം തേടിയിരുന്നു. അനുമതിയില്ലാതെയുള്ള ശുദ്ധിക്രിയ ദേവസ്വം മാന്വലിന്‍റെയും യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയുടേയും ലംഘനണെന്ന് സർക്കാറും ബോർഡും വിശദീകരിക്കുന്നു. എന്നാൽ ശബരിമലയിലെ ആചാരകാര്യങ്ങളിൽ തന്ത്രിക്കാണ് പരമാധികാരമെന്നാണ് താഴമൺ തന്ത്രി കുടുംബത്തിന്‍റെ നിലപാട്.
പട്ടികജാതി-പട്ടിക വര്‍ഗ്ഗ കമ്മീഷനും തന്ത്രിയോട് വിശദീകരണം തേടിയിട്ടുണ്ട്. തന്ത്രിക്കെതിരെ നടപടി വേണമെന്നാണ് സർക്കാറിന്‍റെയും ദേവസ്വം കമ്മീഷണറുടേയും ബോർഡിലെ രണ്ട് അംഗങ്ങളുടേയും സമീപനം. എന്നാൽ കടുപ്പിക്കേണ്ടെന്ന നിലപാടാണ് ദേവസ്വം പ്രസിഡന്‍റിനുള്ളത്. തന്ത്രി കണ്ഠരര് രാജീവർക്ക് കർക്കിടക മാസം വരെ കാലാവധിയുണ്ട്.