സൗദിയില്‍ എടിഎം കൗണ്ടറില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്തുന്ന സംഘത്തെ പിടികൂടി. അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നതായി സംശയിക്കുന്നവര്‍ ഉടന്‍ അടുത്തുള്ള ബാങ്ക് ശാഖകളില്‍ വിവരം നല്‍കണമെന്നു സൗദി ബാങ്കിംഗ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ മേധാവി അറിയിച്ചു.

പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് എടിഎം കൗണ്ടറില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്ന രണ്ടംഗ സംഘത്തെ ദമ്മാമില്‍ നിന്നാണ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്.

അടുത്തിടെ കിഴക്കന്‍ പ്രവിശ്യയിലും മറ്റു ചില മേഖലകളിലും എടിഎം കൗണ്ടറുകളില്‍ നിന്നും ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു.

ഇത്തരത്തില്‍ സൗദി നാഷണല്‍ കൊമേഴ്‌ഷ്യല്‍ ബാങ്കിന്റെ എ.ടി എം കൗണ്ടറുകളില്‍ നിന്നും ചില ഉപഭോക്താക്കളുടെ വിവരങ്ങള്‍ പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് ചോര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ എടിഎം കൗണ്ടറില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകളില്‍ പതിഞ്ഞിരുന്നു.

ഇത്തരത്തിലുള്ള വീഡിയോ ക്ലിപ്പുകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ചില എ.ടി എം കൗണ്ടറുകളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിരുന്നു.

സംഭവത്തെ കുറിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കിഴക്കന്‍ ഏഷ്യക്കാരായ രണ്ടു പേരെ പിടികൂടാനായതെന്ന് കിഴക്കന്‍ പ്രവിശ്യാ പോലീസ് വക്താവ് ബ്രിഗേഡിയര്‍ സിയാദ് അല്‍ റുഖൈതി പറഞ്ഞു.

ഇവരില്‍ നിന്ന് ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതിനു ഉപയോഗിക്കുന്ന ഉപകണങ്ങളും നിരവധി എടിഎം കാര്‍ഡുകളും പണവും കണ്ടെടുത്തു.

ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരുകയാണെന്ന് പൊലീസ് വക്താവ് അറിയിച്ചു.

അതേസമയം വിവരങ്ങള്‍ ചോര്‍ത്തിയതായി സംശയിക്കുന്ന എടിഎം കൗണ്ടറുകള്‍ മാറ്റി സ്ഥാപിക്കുമെന്ന് സൗദി ബാങ്കിംഗ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്റര് മേധാവി തല്‍അത്ത് ഹാഫിള് അറിയിച്ചു.

ഒപ്പം അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നതായി സംശയിക്കുന്നവര്‍ ഉടന്‍ അടുത്തുള്ള ബാങ്കു ശാഖകളില്‍ വിവരം നല്‍കണമെന്നും തല്‍അത്ത് ഹാഫിള് നിര്‍ദേശിച്ചു.