തിരുവനന്തപുരം: തിരുവനന്തപുരത്തെ എടിഎം കവര്‍ച്ചയില്‍ രണ്ട് ലക്ഷം രൂപ മുഖ്യപ്രതിയില്‍ നിന്നും പൊലീസ് കണ്ടെത്തി. പ്രതി റൊമേനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയനില്‍ നിന്നുമാണ് പണം കണ്ടെത്തിയത് . തട്ടിപ്പിന് ശേഷം തിരുവനന്തപുരത്ത് നിന്നും ഇയാള്‍ ബാങ്കോക്കിലേക്ക് കടന്നതായും ഗബ്രിയേല്‍ ചോദ്യം ചെയ്യലില്‍ സഹകരിക്കുന്നില്ലെന്നും പൊലീസ് പറയുന്നു.
ഇയാളെ ഇന്ന് കേരള പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. തട്ടിപ്പിന് പിന്നിൽ നാലുപേരെന്ന് പൊലീസ് സ്ഥിരീകരിച്ചു. സ്കിമ്മർമെഷീൻ ഉപയോഗിച്ച് എടിഎം വിവിരങ്ങൾ ചോർത്തുന്ന സാങ്കേതികവിദ്യ ബൾഗേറിയയിൽ നിന്നാണ് ഗബ്രിയേല്‍ പഠിച്ചതെന്നാണ് പൊലീസ് പറയുന്നത്.
മുംബൈയില്‍ നിന്നും അറസ്റ്റിലായ ഇയാളെ ഇന്നു വൈകുന്നേരത്തോടെയാണ് നവി മുംബൈ ബേലാപുർ കോടതിയിൽ ഹാജരാക്കിയത്. തിരുവനന്തപുരത്തെ എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈയില്‍ ഇനിയും അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
