കാസര്‍ഗോഡ്-തിരുവനന്തപുരം മിന്നല്‍ ബസിന്റെ ഡ്രൈവറായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി നജീബിനാണ് മര്‍ദ്ദനമേറ്റത്.  

മലപ്പുറം: കാറില്‍ പിന്തുടര്‍ന്നെത്തിയ സംഘം കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചു. കാസര്‍ഗോഡ്-തിരുവനന്തപുരം മിന്നല്‍ ബസിന്റെ ഡ്രൈവറായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി നജീബിനാണ് മര്‍ദ്ദനമേറ്റത്. 

കഴിഞ്ഞ ദിവസം രാത്രി മലപ്പുറം തിരുനാവായ ടോള്‍ പ്ലാസയ്ക്ക് സമീപം വച്ചാണ് സംഭവം. കാസര്‍കോഡു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി മിന്നല്‍ ബസിനുനേരെയാണ് ആക്രമണം. കാറിനു വഴി നല്‍കിയില്ലെന്നാരോപിച്ച് ബസ് തടഞ്ഞു നിര്‍ത്തി ആറംഗ സംഘം മര്‍ദിക്കുകയായിരുന്നു. KL 55 J 3344 നമ്പറിലുള്ള സ്വിഫ്റ്റ്കാറിലെത്തിയ സംഘം കോട്ടക്കല്‍ ചങ്കുവെട്ടി മുതല്‍ ബസിനെ പിന്തുടരുന്നുണ്ടായിരുന്നു.

മര്‍ദനത്തില്‍ പരുക്കേറ്റ ഡ്രൈവര്‍ നജീം കുറ്റിപ്പുറം താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്. 38 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇവര്‍ പിന്നീട് മറ്റു ബസുകളില്‍ കയറ്റിവിട്ടു. സംഭവത്തില്‍ തിരൂര്‍ പൊലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. മദ്യലഹരിയിയാലിരുന്ന സംഘം പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് നജീബ് ആരോപിച്ചു.