ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കുന്നുവെന്നും അമേരിക്കൻ - ഇസ്രായേൽ ആക്രമണത്തിന് മുന്നിൽ മറ്റു വഴികൾ ഇല്ലായിരുന്നുവെന്നും ഇറാൻ അറിയിച്ചതായാണ് പുതിയ റിപ്പോർട്ട്. മേഖലയുടെ സ്ഥിരതയ്ക്കായി ഒന്നിച്ചു നിൽക്കാമെന്നും ഇറാൻ പ്രസിഡന്റ്.
ടെഹ്റാൻ: ഇസ്രയേൽ-ഇറാൻ സംഘർഷം തുടരുന്നതിനിടെ ഗൾഫ് രാജ്യങ്ങളോട് സന്ധി സംഭാഷണത്തിനൊരുങ്ങി ഇറാൻ. ഗൾഫ് രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കുന്നുവെന്നും അമേരിക്കൻ - ഇസ്രായേൽ ആക്രമണത്തിന് മുന്നിൽ മറ്റു വഴികൾ ഇല്ലായിരുന്നുവെന്നും ഇറാൻ അറിയിച്ചതായാണ് പുതിയ റിപ്പോർട്ട്. മേഖലയുടെ സ്ഥിരതയ്ക്കായി ഒന്നിച്ചു നിൽക്കാമെന്നും ഇറാൻ പ്രസിഡന്റ് അറിയിച്ചു. നേരത്തെ, ഖത്തർ പ്രധാനമന്ത്രിയുമായും ഇറാൻ വിദേശകാര്യ മന്ത്രി ഫോണിൽ സംസാരിച്ചിരുന്നു. ഖത്തറിന് നേരെയല്ല തങ്ങളുടെ ആക്രമണമെന്ന് ഇറാൻ അറിയിച്ചു. എന്നാൽ ഇറാന്റെ വാദങ്ങൾ തള്ളിയായിരുന്നു ഖത്തറിൻ്റെ മറുപടി. ഇറാൻ, ജനങ്ങളെ ആക്രമിച്ചുവെന്നും തങ്ങളെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാൻ ശ്രമിച്ചുവെന്നും ഖത്തർ പ്രതികരിച്ചു. മേഖലയിൽ തുടരുന്ന ആക്രമണം നിർത്തണമെന്നും ഖത്തർ ആവശ്യപ്പെട്ടു. അതിനിടെയാണ് മറ്റു ഗൾഫ് രാജ്യങ്ങളുമായും ഇറാൻ സന്ധി സംഭാഷണം നടത്തിയെന്നുള്ള വിവരം പുറത്തുവരുന്നത്.
ഇറാനിയൻ യുദ്ധക്കപ്പലിന് നേരെയുണ്ടായ ആക്രമണം; 80 നാവികർ കൊല്ലപ്പെട്ടു
ഇന്ത്യൻ മഹാസമുദ്രത്തിൽ ശ്രീലങ്കയുടെ തെക്കൻ തീരത്ത് ഇറാനിയൻ യുദ്ധക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ 80 ഇറാനിയൻ നാവികർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. 80 നാവികർ കൊല്ലപ്പെട്ടതായി ശ്രീലങ്കൻ സർക്കാർ അറിയിച്ചു. ലങ്കൻ ഡെപ്യൂട്ടി വിദേശ കാര്യമന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇറാനിയൻ യുദ്ധക്കപ്പലിന് നേരെ യുഎസ് ആണവ അന്തർവാഹിനിയാണ് ആക്രമണം നടത്തിയത്. ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന മിലാൻ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്ന മൗഡ്ജ് ക്ലാസ് യുദ്ധക്കപ്പൽ ഐറിസ് ദേനയാണ് അന്തർവാഹിനി ആക്രമണത്തിൽ തകർന്നത്. കപ്പൽ ആക്രമിച്ചത് തങ്ങളാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സ്ഥിരീകരിച്ചു.
1945ൽ രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം ആദ്യമായാണ് യുഎസ് ടോര്‍പ്പിഡോ ആക്രമണത്തിലൂടെ ഒരു യുദ്ധക്കപ്പൽ തകർക്കുന്നത്. ഇറാനിയൻ നാവികസേനയിലെ പ്രധാനപ്പെട്ട യുദ്ധക്കപ്പലുകളിലൊന്നായിരുന്നു ഐറിസ് ദേന. ബുധനാഴ്ച ശ്രീലങ്കയുടെ തെക്കൻ തീരത്ത് വെച്ചാണ് 180 പേരടങ്ങുന്ന ഒരു ഇറാനിയൻ നാവിക കപ്പലിന് നേരെ യുഎസ് ടോർപ്പിഡോ അറ്റാക്ക് നടത്തിയത്. കപ്പൽ കടലിൽ മുങ്ങിയതായും 32 പേരെ രക്ഷപ്പെടുത്തിയതായും വാർത്താ ഏജൻസിയായ റോയിട്ടേഴസ് റിപ്പോർട്ട് ചെയ്തിരുന്നു. ശ്രീലങ്കയുടെ സമുദ്രാതിർത്തിക്ക് പുറത്ത് നിന്നും പ്രാദേശിക സമയം പുലർച്ചെ 5:08 ന് യുദ്ധക്കപ്പൽ ഐറിസ് ദേന ഒരു ദുരന്ത സിഗ്നൽ അയച്ചതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് ശ്രീലങ്കൻ പാർലമെന്റിനെ അറിയിച്ചു. അപകടത്തിൽപ്പെട്ട കപ്പലിലേക്ക് നാവിക കപ്പലുകളും വ്യോമസേനയും അയച്ച് രക്ഷാപ്രവർത്തനം നടത്തിയതായും മന്ത്രി പറഞ്ഞു.
കപ്പൽ തകർന്ന് 80 ഇറാനിയൻ നാവികർ കൊല്ലപ്പെട്ടതായി ശ്രീലങ്കൻ ഡെപ്യൂട്ടി വിദേശ കാര്യ മന്ത്രി അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ 32 നാവികരെ ശ്രീലങ്കൻ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. അവരെ തെക്കൻ തീരദേശ നഗരമായ ഗാലെയിലെ കരാപിതിയ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. കപ്പലിലുണ്ടായിരുന്ന ബാക്കിയുള്ള സൈനികരടക്കമുള്ളവർക്കായി തെരച്ചിൽ തുടരുകയാണെന്ന് ശ്രീലങ്കൻ നാവികസേന വക്താവ് ക്യാപ്റ്റൻ ബുദ്ധിക സമ്പത്ത് പറഞ്ഞു. കപ്പൽ കടലിൽ പൂർണ്ണമായും മുങ്ങിയെന്നും നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയെന്നും നാവികസേനയുടെ വക്താവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.



